തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര. ആശമാരുടെ വേതനം 3000 രൂപ കൂട്ടി. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ കൂട്ടി. അങ്കണവാടി വർക്കർമാർക്കും പാചക തൊഴിലാളികൾക്കും 1000 രൂപ വീതം കൂട്ടി.
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നത്. ആശമാരുടെ വേതനം 3000 രൂപ കൂട്ടിയെന്നും ആശമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 9000 രൂപയുള്ള വേതനം 12000 രൂപയായി ഉയര്‍ത്തും. ആലപ്പുഴയിലെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
സൗജന്യ യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേയ് 21ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തു. നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറാകും. 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാനും ശുപാർശ ചെയ്തു. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.
ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി നിശ്ചയിച്ചിട്ടുണ്ട്. അഡ്വ. ജെയ്ജു ബാബു പുതിയ അഡ്വക്കേറ്റ് ജനറലാകും. ഒരു തീരുമാനങ്ങളും വൈകിയിട്ടില്ലെന്നും റെക്കോര്‍ഡ് സ്പീഡിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
















