കാസർഗോഡ്: പുതുതായി അധികാരമേൽക്കുന്ന സംസ്ഥാന മന്ത്രിസഭയിൽ കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവി ലഭിക്കാത്തതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച എ.കെ.എം അഷറഫിന് മന്ത്രിസ്ഥാനം ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് സുരേന്ദ്രൻ കുറിച്ചു. അഷ്റഫിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.
രാഷ്‌ട്രീയത്തിൽ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല എന്നതാണ് തന്റെ വിശ്വാസമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്.
കേരളത്തിൽ വികസന കാര്യങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് കാസർഗോഡ് എന്ന യാഥാർത്ഥ്യം മുൻനിർത്തിയാണ് താൻ ഇത് പറയുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും കാസർഗോഡ് ജില്ല കടുത്ത അവഗണന നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് ഒരു മന്ത്രിയുണ്ടാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും സുരേന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
















