ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വ്യോമാതിർത്തിയിൽ വൻ വരവേൽപ്പ് നൽകി സ്വീഡൻ. മോദിയുടെ വിമാനം സ്വീഡിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടനെ, സ്വീഡിഷ് വ്യോമസേനയിൽ നിന്നുള്ള ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തിന് ചുറ്റും അണിനിരന്നു. ഗോഥെൻബർഗ് വിമാനത്താവളം വരെ ഈ വിമാനങ്ങൾ മോദിയുടെ വിമാനത്തെ അകമ്പടി സേവിച്ചു, അതിന് സുരക്ഷാ വലയം ഒരുക്കി.
ഒരു രാഷ്‌ട്രത്തലവനെ ഈ രീതിയിൽ – പ്രത്യേകിച്ച് അവരുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചുകൊണ്ട് – അകമ്പടി സേവിക്കുന്നത് ആതിഥേയ രാഷ്‌ട്രം ആ നേതാവിന് നൽകുന്ന വലിയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്.
ഗോഥെൻബർഗ് വിമാനത്താവളത്തിൽ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ നേരിട്ട് തന്നെ മോദിയെ സ്വീകരിക്കാൻ എത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് വിമാനത്താവളത്തിൽ മറ്റൊരു രാഷ്‌ട്രത്തലവനെ സ്വീകരിക്കാൻ പോകുന്നത് പതിവില്ല. ഇതിലൂടെ സ്വീഡൻ മോദിക്ക് പ്രത്യേക ആദരവാണ് നൽകിയിരിക്കുന്നത്.
പരമോന്നത ബഹുമതികളിലൊന്നായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ (കമാൻഡർ ഗ്രാൻഡ് ക്രോസ്) നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കുകയും ചെയ്തു സ്വീഡൻ . ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള മോദിയുടെ ശ്രമങ്ങളെ മാനിച്ചാണ് അദ്ദേഹത്തിന് ഈ ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 31-ാമത് അന്താരാഷ്‌ട്ര ബഹുമതിയാണിത്.
യൂറോപ്യൻ രാജ്യ പര്യടനത്തിന്റെ രണ്ടാം ഭാഗമായാണ് അദ്ദേഹം സ്വീഡനിലെത്തിയത് . സ്വീഡിഷ് നഗരമായ ഗോഥെൻബർഗിൽ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. ഏഴ് വർഷത്തിനു ശേഷമാണ് മോദി സ്വീഡനിലെത്തുന്നത് . 2018 ൽ ആദ്യത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടി നടന്നപ്പോഴാണ് മോദി സ്വീഡൻ സന്ദർശിച്ചത് .
















