തിരുവനന്തപുരം: നിർഭയമായി എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നൽകിയ പാർട്ടി ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങളിൽ അമ്പരന്ന് സിപിഎം നേതാക്കൾ. പാർട്ടിയുടെ സർവാധികാരിയായിരുന്ന പിണറായി വിജയൻ മുതൽ അതത് പ്രദേശങ്ങളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെവരെ ‘ഇരുത്തിപ്പൊരി’ക്കുകയാണ് നേതാക്കൾ. വിമർശങ്ങൾ അതിരുകടന്നുപോകുമ്പോൾ നിയന്ത്രിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ്. തോറ്റ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത്, ഭാര്യയെ ജയിപ്പിക്കാൻ പാർട്ടിയെ മറന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനത്ത് തുടരുന്നതിനെ അടക്കം, സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ ചരടുവലികൾ നടത്തിയ ലോക്കൽ കമ്മിറ്റി നേതാക്കളെവരെ വിവിധ ചർച്ചാക്കമ്മിറ്റികളിൽ വിമർശിച്ചിരുത്തുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ പഞ്ചപുച്ഛമടക്കിയിരുന്നവർ കിട്ടിയ സ്വാതന്ത്ര്യം പരമാവധി വിനിയോഗിക്കുകയാണ്.
എന്നാൽ, വിമർശിക്കുന്നവരെ പണ്ടത്തെപോലെ മെരുക്കാനും വിരട്ടാനും കഴിയാത്ത സ്ഥിതിയിലാണ് നേതൃത്വം. ‘നിർഭയമായി എല്ലാം തുറന്നു പറയാൻ അവകാശം കൊടുക്കുകയും തുറന്ന മനസ്സോടെ എല്ലാം കേൾക്കാൻ നേതാക്കൾ തയാറാകണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തപ്പോൾ ഇത്ര പ്രതീക്ഷിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പിണറായി പ്രതിപക്ഷത്ത് തുടരരുത്, പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഗോവിന്ദൻ പോരാ എന്നെല്ലാം വിമർശനം ഉയരുമ്പോൾ എന്താണ് ഇനി വിശദീകരിക്കേണ്ടത് എന്ന നിലപാടറിയാതെ കുഴങ്ങുകയാണ് നേതാക്കൾ. പിണറായി വിജയനെ കേൾക്കാൻ വിമർശിക്കുന്നവർ തയാറാകുമോ, പാർട്ടി പിളരുമോ അതോ വിളറുകയേ ഉള്ളോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതിനിടെ പാർട്ടിയുടെ ഫണ്ടിൽനിന്ന് എസ്ഡിപിഐക്ക് തെരഞ്ഞെടുപ്പുകാലത്ത് പല മണ്ഡലങ്ങളിലും രണ്ടുകോടി രൂപ വീതം പ്രവർത്തനത്തിന് നൽകിയെന്ന മുൻ എസ്ഡിപിഐ നേതാവിന്റെ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ച കേസിൽ സി. കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയതിനേക്കാൾ ഗുരുതരമായ പ്രശ്‌നമാണ് എസ്ഡിപിഐക്ക് പ്രവർത്തിക്കാൻ സിപിഎം ഫണ്ടുനൽകിയെന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിഷയം പാർട്ടി സമിതികളിലെ ചർച്ചകൾക്കപ്പുറം കണക്കുചോദിക്കലും കലഹങ്ങളുമായി വളർന്നേക്കുമെന്നാണ് ഭയപ്പെടുന്നത്. എന്നാൽ, ഈ വിഷയത്തിൽ ചർച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നാണ് എസ്ഡിപിഐ, സിപിഎം നേതാക്കളുടെ നിലപാട്.
അതിനിടെ, സിപിഎമ്മിലെ ചില നേതാക്കളോടുള്ള വിയോജിപ്പും നയനിലപാടുകളിലെ എതിർപ്പുമുള്ളവർ ഒന്നിച്ച് പ്രവർരത്തിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന് സർവസമ്മതമായ നേതാവുണ്ടാകുക എന്നതുമാത്രമേ തടസ്സമുള്ളു.
പാർട്ടിക്ക് താൽക്കാലിക ക്ഷീണം അല്ലെങ്കിൽ വിളർച്ചയേ ഉണ്ടാകൂ, പ്രതിപക്ഷമെന്ന നിലയിലുള്ള സംഘാടനവും സമര പരിപാടികളും കൊണ്ട് അത് വീണ്ടെടുക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ പാർട്ടിയിൽ വൻ അഴിച്ചുപണി നടത്തിയില്ലെങ്കിൽ പിളർപ്പ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നു.
മുൻ സിപിഎംകാരനായ, സിഎംപി നേതാവ് സി.പി. ജോണിന്റെ മന്ത്രിസഭാ പ്രവേശം യാഥാർത്ഥ്യമായാൽ അത് സിപിഎമ്മിന്റെ അടിത്തറ ഇളക്കാൻ പോന്നതാകുമെന്നാണ് മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾ ഭയപ്പെടുന്നത്.
















