കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെങ്കിലും അതില്‍ ഒന്നു പോലും മാറ്റി പറയേണ്ടി വരാത്ത ഒരു രാഷ്‌ട്രത്തിന്റെ ചൈതന്യവത്തായ സംസ്‌കാരത്തെയാണ് വി.എം. കൊറാത്ത് പ്രതിനിധാനം ചെയ്തതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിതി മാസിക എക്‌സിക്യൂട്ടീവ് എഡിറ്ററുമായ എം. രാജശേഖരപ്പണിക്കര്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ കൊറാത്ത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ത്യാഗം എന്നത് ശീലവും അത് ദേശീയതയുടെ ഭാഷയുമായിരുന്നു. തീയില്‍ കുരുത്ത നേതാവായിരുന്നു കൊറാത്ത്. പേനയുന്തുന്ന വെറുമൊരു പത്രപ്രവര്‍ത്തകനായിരുന്നില്ല മറിച്ച് മനുഷ്യരുടെ ദുഃഖം കാണാന്‍ കരുത്തുള്ള, വേദനയില്‍ അലിവുള്ള, സഹജീവികളോട് കരുണയുള്ള ഒരാളായിരുന്നു അദ്ദേഹം. ജീവിതത്തെ നര്‍മ്മബോധത്തോടെ സമീപിച്ച അദ്ദേഹം ജീവിതത്തിലുണ്ടായ പല സംഭവങ്ങളെയും സരസമായി സമീപിച്ചു. അവയെ ഹാസ്യരൂപത്തില്‍ മറ്റുള്ളവരോട് പങ്കുവെച്ചു. തളി ക്ഷേത്രവിമോചന സമരത്തില്‍ കേളപ്പജിയോടൊപ്പം പോരാടി.
സമൂഹത്തിന് ആരാധനാസ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യമെന്ന ചിന്തയില്‍ നിന്നാണ് അദ്ദേഹം സമരത്തിനിറങ്ങിയത്. ലക്ഷ്മണന്‍ എന്ന തൂലികാ നാമം സ്വീകരിച്ചതിന് പിന്നില്‍ താന്‍ സ്വയം രാമനാകാനില്ല എന്ന സന്ദേശമാണ് നല്‍കിയത്. സ്വയം രാമനാകാന്‍ മത്സരിക്കുന്നവരുടെ ഇടയില്‍ ലക്ഷ്മണനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ധര്‍മ്മത്തിന്റെ പ്രതീകമായ രാമന്റെ ഭൃത്യനായി യുദ്ധ സന്നദ്ധനായി ധര്‍മ്മസംരക്ഷണത്തിന് പോരാടുകയെന്ന ലക്ഷ്മണ മാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ മാനേജിംഗ് എഡിറ്ററും വി.എം. കൊറാത്തിനൊപ്പം മാതൃഭൂമിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത പി. ബാലകൃഷ്ണനായിരുന്നു അദ്ധ്യക്ഷന്‍. കൊറാത്തിനെകുറിച്ചുള്ള സ്‌നേഹം തുളുമ്പുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് മദനന്‍ നിമിഷങ്ങള്‍ കൊണ്ട് കൊറാത്തിന്റെ ചിത്രത്തിന് ജീവനേകി. തുടക്കത്തില്‍ കൊറാത്ത് ആരായിരുന്നുവെന്ന് അറിയാതെയാണ് അദ്ദേഹത്തോട് ഏറെ അടുത്തതെന്നും അത്രയും ഉന്നതനായ വ്യക്തി തന്നോട് ഏറെ സ്‌നേഹത്തോടെ ഇടപെഴകിയെന്നും മദനന്‍ ഓര്‍മ്മിച്ചു.
യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിച്ചു. വിജയാ മേനോന്‍ എഴുതിയ ‘അനാഥരുടെ മേല്‍ക്കൂരകള്‍’ പുസ്തകം ആര്‍ട്ടിസ്റ്റ് മദനന് നല്‍കി പ്രകാശനം ചെയ്തു. തപസ്യ ജോയന്റ് സെക്രട്ടറി സി.സി. സുരേഷ്, മുരളി കാട്ടുശ്ശേരി എന്നിവര്‍ സംസാരിച്ചു.














