കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണോത്സവത്തിന്റെ ഭാഗമായി ആദ്യകാല പ്രവര്‍ത്തകരുടെ സംഗമം നവ്യാനുഭവമായി. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ പിറവിയെടുത്ത കലാ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവര്‍ ഇന്നലെ ചാലപ്പുറം കേസരിഭവനില്‍ ‘സുവര്‍ണസംഗമ’ത്തില്‍ പങ്കാളികളായി.
തപസ്യയുടെ ആദ്യകാല പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം പാടേ തളര്‍ന്നപ്പോള്‍ വലത് പക്ഷത്തിന് ശക്തിയുണ്ടെന്നതിനാലാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.
‘നേതാവായല്ല പ്രവര്‍ത്തകനായാണ് ഞാന്‍ തപസ്യയിലെത്തിയത്.’ തപസ്യയുടെ ആറാമത് വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച കവിത അദ്ദേഹം സുവര്‍ണോത്സവ സമ്മേളനവേദിയില്‍ വീണ്ടും അവതരിപ്പിച്ചു. ജി. അരവിന്ദന്‍, ഭരത് ഗോപി
അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സദസിലാണ് താന്‍ കവിത അവതരിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മിച്ചു.
തപസ്യയുടെ ആദ്യ പ്രസിഡന്റ് പി. ബാലകൃഷ്ണനും ആദ്യ സെക്രട്ടറി പ്രൊഫ. കെ.പി. ശശിധരനും ആദ്യ ഖജാന്‍ജി സി. കുമാരനും പങ്കെടുത്തു. 50 വര്‍ഷം മുമ്പ് തപസ്യയുടെ ആദ്യചുവടുവെപ്പുകള്‍ക്ക് സാക്ഷ്യംവഹിച്ചവര്‍ വേറെയും ഏറെപ്പേര്‍ സദസിലുണ്ടായിരുന്നു.
കെ.പി. പ്രേമചന്ദ്രന്‍ (തിരുവനന്തപുരം), രഘുവര്‍മ്മ, പി.കെ. രാമചന്ദ്രന്‍ (ആലുവ), ഗോപിനാഥ് കോലിയത്ത് (കോഴിക്കോട്ട്), മണ്ടിലേടത്ത് പ്രേമന്‍, സേതുമാധവന്‍, എം.കെ. സദാനന്ദന്‍, തൃശൂരിലും കണ്ണൂരിലും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ടി.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കിട്ടു. തപസ്യ എല്ലാ ആശയഗതിക്കാരുടെയും തുറന്ന വേദിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തപസ്യയെ എതിര്‍ത്തവര്‍ പോലും തപസ്യയുടെ വേദിയിലെത്തിയത് കെ.പി. പ്രേമചന്ദ്രന്‍ വിവരിച്ചു.
തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കേന്ദ്രസമിതി അംഗം എം. ശ്രീഹര്‍ഷന്‍ സ്വാഗതവും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
മഹാകവി അക്കിത്തം, ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന വി.എം. കൊറാത്ത്, പ്രൊഫ. സി.കെ. മൂസ്സത്, ടി.എം.ബി. നെടുങ്ങാടി, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍, പ്രൊഫ. ടി. ലക്ഷ്മണന്‍, എന്‍.പി.രാജന്‍ നമ്പി, എ.വി. നാരായണന്‍കുട്ടി തുടങ്ങിയവര്‍ സ്മരണയില്‍ നിറഞ്ഞു. തപസ്യയെന്ന ആശയത്തിന് തുടക്കമിട്ട് അതിന് ഊടും പാവും നല്‍കിയ എം.എ. കൃഷ്ണനെന്ന എംഎ സാറും സംഗമത്തില്‍ നിറഞ്ഞ് നിന്നു.














