തിരുവനന്തപുരം : സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തലയെ തീരുമാനിച്ചതിനെതിരെ മുസ്ലീം ലീഗിൽ മുറുമുറുപ്പ് . ഭരണത്തിന്റെ താക്കോൽ സ്ഥാനം തന്നെ വി ഡി സതീശന് ലഭിക്കാത്തത് തങ്ങളുടെ നീക്കങ്ങൾക്കേറ്റ തിരിച്ചടിയായാണ് യൂത്ത് ലീഗിലെ നേതാക്കളടക്കം വിലയിരുത്തത് .
സതീശൻ മുഖ്യമന്ത്രിയായാൽ ആഭ്യന്തരവും സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ എന്ന് പോലും ലീഗ് നേതാക്കൾ മുദ്രാവാക്യം മുഴക്കിയത് . ആഭ്യന്തരം രമേശ് ചെന്നിത്തല ഉറപ്പിച്ചതോടെ പൊലീസും തങ്ങളുടെ പിടിയിൽ നിൽക്കില്ലെന്ന ആലോചനയിലാണ് മുസ്ലീം ലീഗ്.
വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ചരട് വലികൾ നടത്തിയത് തന്നെ ആഭ്യന്തരം ലീഗിന്റെ കൈപ്പിടിയിൽ ഒതുക്കാനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രമേശ് ചെന്നിത്തല പാർട്ടി വിടുമെന്ന ഘട്ടം വന്നതോടെ ഹൈക്കമാൻഡിന് ഗത്യന്തരമില്ലാതെയായി. ഇതോടെയാണ് ആഭ്യന്തരം രമേശ് ചെന്നിത്തലയുടെ കൈകളിലെത്തിയത്.ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ ഒരു മന്ത്രിസ്ഥാനംകൂടി താൻ നിർദേശിക്കുന്ന ആൾക്ക് ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.















