വാഷിംഗ്ടൺ : ചൈനീസ് ഉദ്യോസ്ഥർ നൽകിയ സമ്മാനങ്ങൾ അടക്കം ഡസ്റ്റ്ബിന്നിൽ ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രതിനിധിസംഘം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷം ഡൊണാൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.
വെള്ളിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപാണ് ചൈനീസ് ഉദ്യോഗസ്ഥർ നൽകിയ വസ്തുക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഉണ്ടായിരുന്ന യുഎസ് ജീവനക്കാരും പത്രപ്രവർത്തകരും ഉപേക്ഷിച്ചത്.
യുഎസ് ചൈനയെ എത്രത്തോളം അവിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണിത് . യാത്രയ്‌ക്കിടെ ശേഖരിച്ച സ്റ്റാഫ് ബർണർ ഫോണുകൾ, ക്രെഡൻഷ്യൽ ബാഡ്ജുകൾ, ചൈന നൽകിയ ലാപ്പൽ പിന്നുകൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ അമേരിക്കൻ ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് റിപ്പോർട്ടർമാരും വലിച്ചെറിഞ്ഞു.
ബെയ്ജിംഗ് ക്യാപിറ്റൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ പടികൾക്കടുത്ത് സ്ഥാപിച്ചിരുന്ന ബിന്നിലേക്ക് ചൈനീസ് വസ്തുക്കൾ തള്ളിയതായാണ് റിപ്പോർട്ട് .
“ചൈനയിൽ നിന്നുള്ള ഒന്നും വിമാനത്തിൽ അനുവദനീയമല്ല,” എന്നാണ് ന്യൂയോർക്ക് പോസ്റ്റിന്റെ വൈറ്റ് ഹൗസ് ലേഖിക എമിലി ഗുഡിൻ എക്‌സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത് . “ ചൈനയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ്, മുഴുവൻ യുഎസ് പ്രതിനിധി സംഘവും ചൈനീസ് ആതിഥേയർ നൽകിയ എല്ലാ ഇനങ്ങളും നശിപ്പിച്ചു. സമ്മാനങ്ങൾ, ബാഡ്ജുകൾ, പിന്നുകൾ, സ്മാരക വസ്തുക്കൾ എന്നിവയെല്ലാം സ്ഥലത്തെ ചവറ്റുകുട്ടയിൽ നിക്ഷേപിച്ചു. നിർദ്ദേശം പൂർണ്ണമായിരുന്നു; ചൈനീസ് ഉത്ഭവമുള്ള ഒരു ഇനവും വിമാനത്തിൽ കയറ്റാൻ അനുവാദമില്ല. ചൈനയിലേക്ക് പോകുന്നതിന് മുമ്പ് പ്രതിനിധി സംഘം എല്ലാ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിൽ തന്നെ വച്ചിരുന്നു. യാത്രയുടെ മുഴുവൻ സമയത്തും ബർണർ ഫോണുകൾ മാത്രം ഉപയോഗിച്ചു “ എന്നും എമിലി പറയുന്നു.
യാത്രയ്‌ക്കിടെ യുഎസ് പ്രതിനിധി സംഘം വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വച്ചിരുന്നില്ലെന്നും പകരം കർശനമായ സൈബർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലിക “ക്ലീൻ” ബർണർ ഫോണുകളെ മാത്രം ആശ്രയിച്ചിരുന്നതായാണ് സൂചന.
















