
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡു തന്നെയും എതിരായിരുന്നിട്ടും വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ പറഞ്ഞ കാരണം ജന വികാരം ഇതിന് അനുകൂലമാണ് എന്നായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായ സതീശന്റെ പ്രതികരണം. ഇങ്ങനെയൊന്നുമല്ലല്ലോ സംഭവിച്ചത്. തീരുമാനം നീണ്ടുനീണ്ടുപോയി. ഇക്കാലയളവില്‍ പ്രചണ്ഡമായ പ്രചാരണമാണ് സതീശനു വേണ്ടി നടന്നത്.
തെരഞ്ഞെടുപ്പിനെ നയിച്ച സതീശന് അനുകൂലമാണ് ജനവികാരം എന്നതായിരുന്നു ഇതിന്റെ പ്രധാന ഉള്ളടക്കം. ഇതുവരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാത്ത പല എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും പത്രങ്ങളും ചാനലുകളും ഈ പ്രചാരണത്തില്‍ പങ്കുചേരുകയുണ്ടായി. സതീശനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിച്ചത്. ഇത് ഒരു വസ്തുതയാണ്. പക്ഷേ ഇതിന്റെ വിജയമാണ് ജനവിധിയെന്ന് പറയാന്‍ കഴിയില്ല. പത്തുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ജനവികാരം പ്രതികാരമായി മാറുകയായിരുന്നു. സ്വാഭാവികമായും അടുത്ത സര്‍ക്കാരുണ്ടാക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിക്കും മുന്നണിക്കും അവര്‍ വോട്ട് ചെയ്തു. സതീശന്‍ മുഖ്യമന്ത്രിയായി കാണാനുള്ള ജനവികാരമായി ഇതിനെ വിലയിരുത്താന്‍ കഴിയില്ല. അങ്ങനെ ചിലര്‍ ചിത്രീകരിക്കുന്നത് പല അപ്രിയ സത്യങ്ങളും മൂടിവയ്‌ക്കുന്നതിനാണ്.
മുസ്ലിം ഭൂരിപക്ഷമുള്ള തവനൂര്‍ മണ്ഡലത്തില്‍ ക്രൈസ്തവ മതവിശ്വാസിയായ വി.എസ്. ജോയ് ജയിച്ചതും, ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള കൊച്ചിയില്‍ നിന്ന് മുസ്ലിം മതവിശ്വാസിയായ ഷിയാസ് ജയിച്ചതും ജനവിധിയുടെ മതേതര സ്വഭാവത്തിന് തെളിവായി എടുത്തു കാട്ടുന്നുണ്ട്. ഇതാണ് ശരിയെങ്കില്‍, മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ പ്രശ്‌നമെന്നും, പത്തുവര്‍ഷം ഞങ്ങളുടെ സമുദായത്തിന് നഷ്ടപ്പെട്ടത് വീണ്ടെടുക്കാനാണ് മുസ്ലിം ലീഗ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതന്നും പറയുകയും, വിമര്‍ശനമുയര്‍ന്നിട്ടുപൊലും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ലീഗ് നേതാവ് കെ.എം. ഷാജി വേങ്ങരയില്‍ ജയിച്ചു വന്നത് ഏതു വകുപ്പില്‍ ഉള്‍പ്പെടുത്തും? ജനവിധി മതേതരത്വത്തിന്റെതായിരുന്നെങ്കില്‍ ഷാജി വേങ്ങരയില്‍ പരാജയപ്പെടണമായിരുന്നു. ലീഗ് മത്സരിപ്പിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചു കയറിയപ്പോള്‍ കൂത്തുപറമ്പ് സംവരണ മണ്ഡലത്തിലെ അവരുടെ ജയന്തി രാജന്‍ എന്ന ഹിന്ദു സ്ഥാനാര്‍ത്ഥി മാത്രം തോറ്റു പോയതിനെ എങ്ങനെ വിശദീകരിക്കും?
യുഡിഎഫിനൊപ്പം നിന്ന് മുസ്ലിം ലീഗ് നേടിയ വിജയം മതേതരമാണെന്നും, സതീശന്‍ മുഖ്യമന്ത്രിയാകണമെന്നത് ജനവികാരമാണെന്നുമുള്ള പ്രചാരണം ലീഗുകാര്‍ തന്നെ പൊളിച്ചടുക്കിയിരിക്കുന്നു. സതീശനാണ് മുഖ്യമന്ത്രി എന്ന പ്രഖ്യാപനം വന്നതോടെ ലീഗുകാര്‍ തൊടുപുഴയില്‍ നടത്തിയ അക്രമാസക്തമായ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം ഇതിനു തെളിവാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കടന്നാക്രമിക്കുന്ന മുദ്രാവാക്യങ്ങള്‍ മതവിദ്വേഷത്തിന്റെ ബഹിര്‍ഗമനമായിരുന്നു. ബിജെപി
സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ഫ്‌ളെക്‌സ് ബോംബുവച്ച് തകര്‍ത്താണല്ലോ മഞ്ചേശ്വരത്ത് ലീഗുകാര്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.
തവനൂരിലെ ലീഗുകാര്‍ മതേതര വിജയം ആഘോഷിച്ചത് ആടിന്റെ അറുത്തെടുത്ത തലയുമായി പ്രകടനം നടത്തിയാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് തൊടുപുഴയില്‍ കണ്ടത്. ആവേശത്തള്ളിച്ചയില്‍ മുഖംമൂടി അഴിഞ്ഞുവീണതിന്റെ ജാള്യത തീര്‍ക്കാനാണ് തൊടുപുഴയില്‍ യൂത്ത് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നത്. മതവിഭാഗീയത സൃഷ്ടിച്ച കെ.എം. ഷാജിയുടെ പ്രസംഗം വെറും അഭിപ്രായ പ്രകടനം മാത്രമായി കണ്ട ലീഗ് നേതൃത്വം ഈ നേതാവിനെ ഇനി മന്ത്രിയാക്കിയെന്നുമിരിക്കും. ലീഗിന്റെ തനിനിറമാണ് ഇതിലൂടെയെല്ലാം പുറത്താകുന്നത്.
തെരഞ്ഞെടുപ്പില്‍ കണ്ടത് മതേതരമായ ജനവികാരമാണെന്നും, മുഖ്യമന്ത്രിയാകേണ്ടത് സതീശന്‍ തന്നെയാണെന്നും വാദിച്ച എഴുത്തുകാരില്‍ ഒരാള്‍ എം.എന്‍. കാരശ്ശേരിയാണ്. ഇക്കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും മാറിമാറിയുള്ള ചാനല്‍ ചര്‍ച്ചകളില്‍ കാരശ്ശേരി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. കാരശ്ശേരി മാഷ് വര്‍ഗീയവാദിയാണെന്നോ മതമൗലികവാദിയാണെന്നോ ആരും പറയില്ല. പക്ഷേ ഒരു പ്രശ്‌നമുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ കാരശ്ശേരി പറഞ്ഞത് ഇങ്ങനെയാണ്: ‘ഒരിക്കല്‍ റിലയന്‍സ് കമ്പനിക്കെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ ജമാഅത്തെ ഇസ്ലാമി എന്നെ ക്ഷണിക്കുകയുണ്ടായി. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, റിലയന്‍സ് വിഷമാണ്. പക്ഷേ അതുപോലെ തന്നെ വിഷമാണ് നിങ്ങളും. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കില്ല. ‘കാരശ്ശേരിയുടെ ജമാഅത്തെ ഇസ്ലാമിയും സതീശന്റെ ജമാഅത്തെ ഇസ്ലാമിയുമുണ്ടോ? ജമാഅത്തെ ഇസ്ലാമി വിഷമാണെങ്കില്‍ ആ വിഷമല്ലേ ഈ തെരഞ്ഞെടുപ്പില്‍ സതീശന്‍ കണ്ണുമടച്ച് കുടിച്ചിരിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന കാരശ്ശേരിക്ക് മാത്രം ഇത് അറിയില്ലെന്നുണ്ടോ? കേരളത്തില്‍ ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നാണ് കാരശ്ശേരി പലപ്പോഴും പറയാറുള്ളത്. എന്നിട്ടും ഇങ്ങനെയൊരു പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതും, സതീശന്‍ അവര്‍ക്ക് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുത്തതും എന്തിനാണ്? ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്‌ട്ര വാദം ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ പോലും സതീശന്‍ തയ്യാറായി. ഇക്കൂട്ടരെ പ്രീണിപ്പിക്കുന്നതിന് യാതൊരു കുറവും വരരുതെന്ന് കരുതിയാവാം, ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം കണ്ടുപിടിക്കുന്നതിന് വളരെ മുന്‍പ് ഖുറാനില്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പ്രഖ്യാപിച്ചത്. ഈ സതീശനെക്കുറിച്ച് കാരശ്ശേരിമാര്‍ക്ക് എന്താണ് പറയാനുള്ളത്?
പണ്ടൊരിക്കല്‍ അഞ്ചാം മന്ത്രി വിവാദം ഉണ്ടായപ്പോള്‍ മുസ്ലിംലീഗിന്റെ അന്നത്തെ പ്രസിഡന്റ് ശിഹാബ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചത്, ലീഗിന് അഞ്ചാം മന്ത്രിയെ വേണമെങ്കില്‍ അത് കോണ്‍ഗ്രസ് പാണക്കാട്ടേക്ക് വെള്ളിത്തളികയില്‍ കൊണ്ടുവന്നുതരും എന്നായിരുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും അതാണ്. മതേതര കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന് ഒരു വെള്ളിത്തള്ളികയില്‍ വച്ച് നല്‍കിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദം തുടര്‍ന്നപ്പോള്‍, കെപിസിസി അധ്യക്ഷനായിരുന്ന സി.കെ.ഗോവിന്ദൻ നായർ പണ്ട് ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ജാഗ്രത വേണമെന്ന് പറഞ്ഞ കാര്യം രമേശ് ചെന്നിത്തല ഓര്‍മ്മപ്പെടുത്തിയിരുന്നു. ഇതൊക്കെ മറന്നുകൊണ്ടാണ് എല്ലാ പരിധിയും ലംഘിച്ച് സതീശന്‍ ലീഗിന് പിന്നാലെ പോകുന്നത്. ഇതൊരു തീക്കളിയാണ്. മുസ്ലിംലീഗിനെ മതേതരത്വം പഠിപ്പിച്ച് മാറ്റിയെടുക്കാന്‍ മഹാത്മാഗാന്ധി വിചാരിച്ചിട്ട് പോലും നടന്നിട്ടില്ല. പിന്നെയാണ് സതീശനെ പോലുള്ളവര്‍. സതീശന്റെ മന്ത്രിസഭയില്‍ ലീഗിന് അഞ്ചാം മന്ത്രിയെ കിട്ടിയാലും ഇല്ലെങ്കിലും അവര്‍ സ്വന്തം മതവര്‍ഗീയ അജണ്ടയുമായി മുന്നോട്ടു പോകും. അതിന്റെ തുടക്കമാണ് മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കപ്പെട്ട സതീശനെ അനുകൂലിച്ചുകൊണ്ട് ലീഗുകാര്‍ നടത്തിയ അക്രമാസക്തമായ പ്രകടനങ്ങള്‍. ഭരണത്തില്‍ തങ്ങളെ ഏതെങ്കിലും തരത്തില്‍ അവഗണിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്ന മുന്നറിയിപ്പാണിത്.
കേരളത്തില്‍ വന്ന് ലീഗ് നേതാക്കളെ കെട്ടിപ്പിടിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ദല്‍ഹിയില്‍ അങ്ങനെ ചെയ്യാറില്ല. 2025 നവംബറില്‍ ദല്‍ഹിയില്‍ നടത്തിയ ലീഗിന്റെ സമ്മേളനത്തില്‍ ക്ഷണമുണ്ടായിരുന്നിട്ടും രാഹുലും പ്രിയങ്കയും പങ്കെടുത്തില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലീഗിന്റെ പച്ചക്കൊടിയുമായി രാഹുല്‍ നടത്തിയ പ്രകടനം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വിട്ടുനില്‍ക്കല്‍. ഇത് എന്തുകൊണ്ടാണെന്ന് സതീശന്‍ ചിന്തിക്കണം. ഹൈക്കമാന്‍ഡിനെയും വെട്ടി സതീശനെ മുഖ്യമന്ത്രിയാക്കിയതിലൂടെ, ദല്‍ഹിയില്‍ തങ്ങളെ അവഗണിച്ച കോണ്‍ഗ്രസിനോട് ലീഗ് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ്.