ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മുന്നോടിയായി നല്‍കേണ്ട നിര്‍ദേശാഭ്യര്‍ത്ഥന (റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍ എഫ് പി) പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു.മോദി ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും. ഈ ദിവസങ്ങളില്‍ റഫാല്‍ കരാറിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
100 ശതമാനവും സോഴ്സ് കോഡ് കൈമാറിയില്ലെങ്കില്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകള്‍ റദ്ദാക്കുമെന്ന ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. കാരണം സോഴ്സ് കോഡറിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ മിസൈലുകള്‍ റഫാല്‍ യുദ്ധവിമാനങ്ങളോട് ഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടാകും എന്നതിനാലാണിത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ചരിത്രപ്രധാനമായ കരാറിന് പ്രതിരോധമന്ത്രാലയം ആര്‍എപ് പി ഒപ്പുവെച്ചത്. ഇതിന് ഇന്ത്യയ്‌ക്ക് ഒരു കാരണമുണ്ട്. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഈയിടെ ഈ സോഴ്സ് കോഡ് പ്രശ്നത്തിന് നല്ലൊരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. ഇതാണ് ഇന്‍റര്‍ ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് (ഐസിഡി). ഇത് പ്രകാരം സോഴ്സ് കോഡ് ഇല്ലെങ്കിലും ഇന്ത്യയുടെ ഏത് മിസൈലുകളും റഫാലുമായി ഘടിപ്പിക്കാനാവും.
ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറാണ്. വ്യോമസേനയുടെ സ്ക്വാഡ്രൺ അംഗസംഖ്യ അനുവദനീയമായ 42-ൽ നിന്ന് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 29ലേക്ക് കുറഞ്ഞ സാഹചര്യത്തിലാണ് 114 റഫാലുകള്‍ വാങ്ങാനുള്ള ഈ നീക്കം. ഇന്ത്യന്‍ വ്യോമസേനയെയും നാവികസേനയെയും കരുത്തരാക്കുക എന്നതാണ് പദ്ധതി. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ആകെ 150ഓളം റഫാൽ വിമാനങ്ങളുണ്ടാകും. കൂടാതെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾക്കായി 26 റഫാൽ വിമാനങ്ങൾ വേറെയും വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് റഫാൽ വിമാനങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനം അവയുടെ പ്രാധാന്യം വർധിപ്പിച്ചു. അതുകൊണ്ടാണ് റഷ്യയുടെ എസ് യു 57, അമേരിക്കയുടെ എഫ് 35 എന്നീ യുദ്ധവിമാനങ്ങളെ തള്ളി റഫാല്‍ തന്നെ മതിയെന്ന് ഇന്ത്യ തീരുമാനിച്ചത്.
മാത്രമല്ല 114ല്‍ ആദ്യ 22 റഫാല്‍ വിമാനങ്ങള്‍ മാത്രമാണ് ഫ്രാന്‍സിലെ ദസോ എവിയേഷനില്‍ നിന്നും നേരിട്ട് ഫ്ലൈ എവേ കണ്ടീഷനില്‍ വാങ്ങുക. ബാക്കി വിമാനങ്ങളെല്ലാം ഇന്ത്യയില്‍ ആണ് നിര്‍മ്മിക്കുക. ഇത് ഇന്ത്യയുടെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിന് കമ്പനികള്‍ക്ക് ഗുണം ചെയ്യും. ഭാവിയില്‍ സ്വന്തമായി ആധുനിക യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യയെ ഉയര്‍ത്താന്‍ ഈ സഹകരണം സഹായിക്കും.
















