ന്യൂദൽഹി: അടുത്ത വർഷം മുതൽ നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതെന്നും ഇത്തവണ എൻടിഎ ദുരുപയോഗം അനുവദിക്കില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്‌ക്ക് ജൂൺ 14 ന് മുമ്പ് നീറ്റ് അഡ്മിറ്റ് കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ കേന്ദ്രം പരീക്ഷാർത്ഥികൾക്ക് തെരഞ്ഞെടുക്കാമെന്നും നീറ്റ് പുനഃപരീക്ഷയ്‌ക്ക് ഹാജരാകുന്നവർക്ക് പതിനഞ്ച് മിനിറ്റ് അധിക സമയം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ ഭാവിക്കാണ് മുൻഗണന നൽകുന്നതെന്നും, സുതാര്യമായി പരീക്ഷ നടത്തുമെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം തുടരുകയാണ് എന്നും കേന്ദ്രത്തിന്റെ പോരാട്ടം ചോദ്യ പേപ്പർ ചോർത്തുന്ന മാഫിയയും തമ്മിലാണ് എന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ അടുത്ത മാസം 21ന് നടത്തുമെന്ന് എൻടിഎ അറിയിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക അപ്‌ഡേറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും എൻടിഎ ഉദ്യോഗാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി.
പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 011-40759000, 011-69227700 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ്.
“നീറ്റ്-യുജി പരീക്ഷയ്‌ക്ക് എൻടിഎ പുതിയ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. പുനഃപരീക്ഷ ജൂൺ 21 ന് നടക്കും. വിദ്യാർത്ഥികളും അവരുടെ ഭാവിയുമാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും സർക്കാർ എപ്പോഴും വില കൽപ്പിച്ചിട്ടുണ്ട്. മെയ് 3 നാണ് പരീക്ഷ നടത്തിയത്. എന്നാൽ ചോദ്യങ്ങൾ ചോർന്നുവെന്ന പരാതികൾ വന്നപ്പോൾ തന്നെ ചർച്ചകൾ നടന്നു, എൻടിഎയും സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു. തുടർന്ന് വിഷയം സർക്കാരിന്റെ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി.”- മന്ത്രി പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട കിംവദന്തികളിൽ വീഴരുതെന്ന് ധർമ്മേന്ദ്ര പ്രധാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും എന്നാൽ കമാൻഡ് ശൃംഖലയിൽ ഒരു തകർച്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വിഷയത്തിൽ സിബിഐ വിശദമായ അന്വേഷണം നടത്തുമെന്നും തെറ്റുകളിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.















