ശാസ്താംകോട്ട: ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അന്തേവാസികളായ വാനരസംഘത്തെ വനംവകുപ്പ് പിടികൂടുമെന്ന പ്രചരണം ശക്തമായിട്ടും ഇക്കാര്യം സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്.
ക്ഷേത്രത്തിന് കിഴക്കുള്ള ദേവസ്വംബോര്‍ഡ് കോളേജിലേക്ക് പോകുന്ന കുട്ടികളെ അടക്കം ചന്തക്കുരങ്ങുകള്‍ വ്യാപകമായി ശല്യം ചെയ്യുന്നു എന്നുള്ള പരാതി നിലനില്‍ക്കുന്നതിനിടെയാണ് രാഷ്‌ട്രീയ സംവാദങ്ങള്‍ക്ക് വഴങ്ങി ചന്തക്കുരങ്ങളെ നാടുകടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഇതിനുള്ള നടപടിക്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്രക്കുരങ്ങുകളില്‍ ചിലത് നാട്ടിലിറങ്ങി ശല്യക്കാരാകുന്നുവെന്ന ഒറ്റപ്പെട്ട പരാതി ഉണ്ടങ്കിലും കുരങ്ങുകളെ വനംവകുപ്പ് പിടികൂടിയാല്‍ അത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡിന് ബോധ്യമുണ്ട്. പുതിയ സര്‍ക്കാരിന് ഇതൊരു വെല്ലുവിളിയുമാകും.
ക്ഷേത്രത്തില്‍ നിന്ന് നാട്ടിലെത്തി കൂട്ടംതെറ്റിയ കുരങ്ങുകള്‍ ഇപ്പോള്‍ ചന്തയും ടൗണിലെ മരക്കൊമ്പുകളും കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ വീണ്ടും ക്ഷേത്രത്തിലെത്തിച്ച് ഭക്ഷണം നല്‍കി പരിപാലിച്ചാല്‍ ഈ സംഘം ക്ഷേത്രത്തില്‍ തന്നെ കഴിയും. മറിച്ച് ചന്തക്കുരങ്ങുകളെ പിടിച്ചുകൊണ്ട് പോയി വനത്തില്‍ തള്ളുന്നത് പ്രായോഗികമല്ല. ഇത് കൂടുതല്‍ പ്രതിഷേധത്തിനും കാരണമായേക്കും. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശല്യക്കാരായ ചന്തക്കുരങ്ങുകളെ കേന്ദ്ര വാതാവരണ്‍ സംഘം പിടിച്ചുകൊണ്ട് പോയപ്പോഴുണ്ടായ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും ഇന്നും ആരും മറന്നിട്ടില്ല.
കുരങ്ങുകളെ പിടികൂടാന്‍ വന്നവരുടെ കൂട് തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും മറ്റുമായി ഭക്തര്‍ തെരുവിലിറങ്ങി. അത്യന്തം സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു അന്ന്. പോലീസ് എത്തി പ്രതിഷേധക്കാരെ അടിച്ചൊതുക്കിയ ശേഷമാണ് വാതാവരണ്‍ സംഘത്തിന് അന്ന് കുരങ്ങുകളെ പിടികൂടാനായത്. അന്ന് പിടിച്ചുകൊണ്ട് പോയി ചെന്തുരുണി വന്യജീവി സങ്കേതത്തിലാക്കിയ നൂറിലധികം കുരങ്ങുകള്‍ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാതെ പട്ടിണി കിടന്നു ചത്തു. വീണ്ടും സമാന അവസ്ഥ ഉണ്ടാകരുതെന്ന് ഭക്തരും നാട്ടുകാരും ആഗ്രഹിക്കുന്നു.
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി കാലം മുതല്‍ ക്ഷേത്ര അന്തേവാസികളായിരുന്നു ശാസ്താംകോട്ടയിലെ വാനര സംഘം. രാജഭരണകാലം മുതല്‍ ക്ഷേത്രക്കുരങ്ങുകള്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കാന്‍ പ്രത്യേകം തുക ക്ഷേത്രത്തില്‍ രാജാക്കാന്മാര്‍ അനുവദിച്ചിരുന്നു. രാജഭരണം പോയി ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ കുരങ്ങുകളുടെ സ്ഥിതി മോശമായി. മുന്‍പ് നല്‍കി കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അളവ് വെട്ടിച്ചുരുക്കി. പട്ടിണി സഹിക്കാനാകാതെ ക്ഷേത്രക്കുരങ്ങുകള്‍ പുറത്തിറങ്ങി തൊട്ടടുത്ത ചന്തയിലും വീടുകളിലും കടന്നുകയറി ഭക്ഷണ സാധനങ്ങള്‍ കവരാന്‍ തുടങ്ങി. ഇതോടെ ക്ഷേത്രക്കുരങ്ങുകളും ചന്തക്കുരങ്ങുകളും രണ്ട് വിഭാഗമായി. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പരാതിയില്‍ അന്ന് വാതാവരണ്‍ സംഘമെത്തി ചന്തക്കുരങ്ങുകളെ പിടികൂടിയത്.
സംഭവം കേട്ടറിഞ്ഞ ശാസ്താംകോട്ടക്കാരനായ അമേരിക്കന്‍ വ്യവസായി നല്ലൊരു തുക കുരങ്ങുകള്‍ക്കായി ബാങ്കില്‍ നിക്ഷേപിക്കുകയും അതിന്റെ പലിശ കൊണ്ട് കുരങ്ങുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ദേവസ്വം ബോര്‍ഡ് കുരങ്ങുകളെ വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ കുരങ്ങുകള്‍ നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം.
എം.എസ്.ജയച്ചന്ദ്രന്‍
















