കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ മെയ് 18 ന് കോൺഗ്രസ് നേതാവ് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ നിയമസഭാ സമുച്ചയത്തിൽ നടന്ന യോഗത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മേധാവി സണ്ണി ജോസഫ് ആണ് സതീശനെ സിഎൽപി നേതാവായി തിരഞ്ഞെടുത്ത പ്രമേയം അവതരിപ്പിച്ചത്,
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അത് പിന്താങ്ങി. അതേസമയം, യോഗത്തിൽ നിന്ന് വിട്ടുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സതീശന് പിന്തുണ അറിയിച്ചുകൊണ്ട് കത്ത് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.സിഎൽപി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി കേരള ഇൻചാർജ് ദീപാ ദാസ് മുൻസി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പം ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ടു.
ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി (Kerala Government Formation) ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരെ അനുവദിക്കുമെന്നാണ് വിവരം. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായിട്ടുണ്ട്. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനി പുറത്തുവരാനുള്ളത്.
രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി ഡി സതീശൻ ക്ഷണിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അമർഷത്തിലായിരുന്ന ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രസിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന കാര്യത്തിലാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. വി ടി ബൽറാം, ഐ സി ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ എംഎൽഎമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു.
















