‘ധാരാളം കഴിവുകളുള്ള കുറച്ച് ചെറുപ്പക്കാരെ ‘പ്രകോപിപ്പിച്ചു’ കൊണ്ടാണ് ഞാന്‍ തപസ്യ തുടങ്ങിയത്’ എന്നാണ് തപസ്യയുടെ സ്ഥാപകനായ എം.എ സാര്‍ (എം.എ. കൃഷ്ണന്‍) ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍, വെറുതെ ഒരു കലാസാഹിത്യ സംഘടന തുടങ്ങിക്കളയാം എന്നതായിരുന്നോ അന്ന് എം.എ സാറിന്റെയും അദ്ദേഹത്തോടൊപ്പം നിന്ന മാധവ് ജി, വി.എം. കൊറാത്ത് തുടങ്ങിയവരുടെയും മനസ്സിലുണ്ടായിരുന്നത്? അല്ലെന്നുറപ്പാണ്. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിര്‍ജീവമായിക്കഴിഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന് കേരളത്തിലെ മുഴുവന്‍ സാഹിത്യ-കലാ കുതുകികളുടെയും സ്വീകാര്യത നേടാനായതുമില്ല. ഈ സാഹചര്യത്തിലാണ് ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിലധിഷ്ഠിതമായ ചിന്താധാരയും ദേശീയാഭിമുഖ്യവുമുള്ള ഒരു കലാസാഹിത്യ പ്രസ്ഥാനം എന്ന ആശയം മേല്‍പറഞ്ഞവരുടെ മനസ്സിലുദിച്ചത്. സാഹിത്യ സായാഹ്നം എന്ന പേരില്‍ ചെറിയൊരു കൂട്ടായ്‌മയായാണ് ആരംഭിച്ചതെങ്കിലും അത് സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതിനുതകണം എന്ന ചിന്ത അവര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. 1975-ലാണ് ഈ കൂട്ടായ്‌മ രൂപപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കകം രാജ്യത്താകെ ഏകാധിപത്യത്തിന്റെയും ജനാധിപത്യധ്വംസനത്തിന്റെയും ഇരുട്ടുവീഴ്‌ത്തിയ അടിയന്തരാവസ്ഥ നിലവില്‍ വന്നു. അക്കാലത്ത് ആ കൂട്ടായ്‌മക്ക് പ്രസക്തിയേറി. സാഹിത്യ സായാഹ്നത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ അശീതിയാഘോഷം അടിയന്തരാവസ്ഥയ്‌ക്കെതിരായ ഒരു സാംസ്‌കാരിക മുന്നേറ്റമായി. കെ.പി. കേശവമേനോന്‍, സുകുമാര്‍ അഴീക്കോട്, എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മര്‍കോയ, വി.എം. കൊറാത്ത്, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ വി.ടി. അടിയന്തരാവസ്ഥയ്‌ക്കെതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശനവും ഉന്നയിച്ചു. ആ പരിപാടി നല്‍കിയ ആവേശം കുറേക്കൂടി ക്രമബദ്ധമായ ഒരു വേദി രൂപീകരിക്കണമെന്ന ചിന്തയിലേക്ക് നയിച്ചതിന്റെ ഫലമായാണ് തപസ്യ എന്ന പേരില്‍ ഒരു കലാസാഹിത്യ വേദി ഔദ്യോഗികമായി രൂപംകൊള്ളുന്നത്. കേസരി വാരികയുടെ പത്രാധിപരായിരുന്ന എം.എ. സാര്‍ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ ബന്ധം ഈ പുതിയ സംഘടനയ്‌ക്ക് ഊര്‍ജമായി.
മലയാള സാഹിത്യം അന്തര്‍ദേശീയതയ്‌ക്ക് പ്രാമുഖ്യം നല്‍കിപ്പോന്നിരുന്ന ആ കാലഘട്ടത്തില്‍ ദേശീയതയ്‌ക്ക് പ്രാമുഖ്യമുള്ള സാഹിത്യത്തിന്റെ പ്രസക്തി സ്വാഭാവികമായും ചിലരെങ്കിലും മനസ്സിലാക്കി. അടിയന്തരവാസ്ഥയിലൂടെ അനുഭവിച്ച ആവിഷ്‌കാര സ്വാതന്ത്ര്യമില്ലായ്‌മയും ഏകാധിപത്യ പ്രവണതകളും പുതിയൊരു സാഹിത്യസംസ്‌കാരത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ചിന്തകള്‍ക്കും വഴിമരുന്നിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച തപസ്യ മുന്നോട്ടുള്ള ഓരോ കാല്‍വെപ്പിലും കാലാനുസൃതമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന വനപര്‍വ്വം പോലുള്ള പരിപാടികള്‍ തപസ്യ ഏറ്റെടുത്തത് അങ്ങനെയാണ്. കേരളത്തിന്റെ സാംസ്‌കാരികമായ ഈടുവെപ്പുകളും സാഹിത്യത്തിലെയും കലയിലെയും പൂര്‍വ്വസൂരികളായ പ്രതിഭകളെയും പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനുള്ള വീണ്ടെടുപ്പിന്റെ സംരംഭമായി സാംസ്‌കാരിക തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിച്ചത് മറ്റൊരുദാഹരണം.
തപസ്യയുടെ പ്രയാണം അരനൂറ്റാണ്ട് പിന്നിടുകയാണ്. കേരളത്തില്‍ ഉദയംകൊണ്ട കലാസാഹിത്യ പ്രസ്ഥാനങ്ങളില്‍ അമ്പത് വര്‍ഷം സക്രിയമായി പ്രവര്‍ത്തിച്ച പ്രസ്ഥാനം വേറെയില്ല. ഈ അമ്പത് വര്‍ഷത്തിനിടയില്‍ തപസ്യയെ നയിച്ചത് സാഹിത്യ രംഗത്തെ പ്രമുഖരും നൂറുകണക്കിന് പ്രവര്‍ത്തകരുമാണ്. മഹാകവി അക്കിത്തം, വി.എം. കൊറാത്ത്, പി. പരമേശ്വരന്‍, പ്രൊഫ. സി.കെ. മൂസ്സത്, പി. നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എസ്. രമേശന്‍ നായര്‍, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, പ്രൊഫ. കെ.പി. ശശിധരന്‍, പി. ബാലകൃഷ്ണന്‍, സി.എം. കൃഷ്ണനുണ്ണി, എന്‍.പി. രാജന്‍ നമ്പി തുടങ്ങി നിരവധി പേര്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.
ഭാരതീയ സംസ്‌കാരത്തിനും ദേശീയതയ്‌ക്കും ഭീഷണിയാവുന്ന ചില ശക്തികള്‍ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തിലാണ് തപസ്യ അമ്പതാം വാര്‍ഷികം പിന്നിടുന്നത്. ഒരു വര്‍ഷം നീണ്ട സുവര്‍ണോത്സവ പരിപാടികള്‍ക്ക് സമാപനം കുറിച്ച് അമ്പതാം വാര്‍ഷികോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തിരിതെളിയുകയാണ്. വിവിധ സ്ഥലങ്ങളില്‍ തപസ്യയുടെ പ്രവര്‍ത്തനം കരുപ്പിടിപ്പിക്കുന്നതിന് പ്രയത്നിച്ച ആദ്യകാല പ്രവര്‍ത്തകരുടെ സംഗമം ഇന്നലെ കോഴിക്കോട് കേസരി ഭവനില്‍ നടന്നു.
തളിക്ഷേത്രത്തിനു സമീപമുള്ള കണ്ടങ്കുളം ജൂബിലി ഹാളില്‍ (മഹാകവി അക്കിത്തം നഗര്‍) ഇന്ന് രാവിലെ 10 മണിക്ക് പ്രമുഖ തമിഴ് നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പത്മശ്രീ ആര്‍. എന്‍. ജോ ഡിക്രൂസ് അമ്പതാം വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ദേശവിരുദ്ധതയുടെയും വെറുപ്പിന്റെയും രാഷ്‌ട്രീയവിഷം വമിപ്പിക്കുന്നവര്‍ സാംസ്‌കാരിക രംഗം മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ജോ ഡിക്രൂസിനെ പോലുള്ളവരുടെ സാന്നിധ്യത്തിന് ഏറെ പ്രസക്തിയുണ്ട്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും തമിഴ്നാട്ടിലെ കടലോര ജീവിതത്തെ നോവലുകളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്ത ജോ ഡിക്രൂസ് 2014-ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് അനുകൂലമായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും ഒടുവില്‍ തന്റെ എഴുത്തുജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരികയും ചെയ്തയാളാണ്. തന്റെ രാഷ്‌ട്രീയ അഭിപ്രായം പുറത്തുപറഞ്ഞതിന്റെ പേരില്‍ ഇടത് പക്ഷക്കാരുടെ തെറിവിളിയും അധിക്ഷേപങ്ങളും ഏല്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ‘ആഴി സൂഴ് ഉലകം’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നടത്തുന്നതില്‍ നിന്ന് പരിഭാഷകയും പ്രസാധകരും പിന്‍വാങ്ങുകയും ചെയ്തു. ചിലര്‍ അദ്ദേഹത്തിനെതിരെ കേസുകളും കെട്ടിച്ചമച്ചു. ഇതേ തുടര്‍ന്നാണ് തന്റെ മൂന്നാമത്തെ നോവലായ ‘അസ്തിനപുരം’ പൂര്‍ത്തിയായ ഉടനെ നോവലെഴുത്ത് നിര്‍ത്തുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ വിഖ്യാത ബംഗാളി നാടോടി സംഗീതജ്ഞനായ ഡോ. സ്വപന്‍ മുഖോപാധ്യായ മുഖ്യാതിഥിയാകും. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ആമുഖഭാഷണം നടത്തും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പ്രശസ്ത നോവലിസ്റ്റ് പി.ആര്‍. നാഥന്‍ എന്നിവര്‍ പ്രസംഗിക്കും.
മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായുള്ള ‘കാവ്യവിചാരം’ എന്ന പരിപാടിയില്‍ മഹാകവി അക്കിത്തം പുരസ്‌കാരം പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ കവി പി.പി. ശ്രീധരനുണ്ണി അധ്യക്ഷത വഹിക്കും. ആര്‍. പ്രസന്നകുമാര്‍, കല്ലറ അജയന്‍, ഡോ. ഇ.പി. ജ്യോതി എന്നിവര്‍ അക്കിത്തം കവിതയെക്കുറിച്ച് സംസാരിക്കും. ഡോ. ജി. പ്രഭ സംവിധാനം ചെയ്ത ‘അക്കിത്തം’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടക്കും. സംസ്ഥാനതലത്തില്‍ യുവകവികള്‍ക്കായി നടത്തിയ കവിതാരചനാ മത്സരത്തില്‍ വിജയിയായ സി. അനുശ്രീചന്ദ്രന് അക്കിത്തത്തിന്റെ പേരിലുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.
ഉച്ചയ്‌ക്കു ശേഷം നടക്കുന്ന ‘സാഹിത്യവിചാര’ത്തില്‍ ‘ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ആഷാമേനോന്‍, പ്രൊഫ. കെ.പി. ശശിധരന്‍, റഷീദ് പാനൂര്‍, ശ്രീജിത്ത് മുത്തേടത്ത് എന്നിവര്‍ സംസാരിക്കും. ഒ.വി. വിജയന്റെ ‘ഗുരുസാഗരം’ എന്ന നോവലിന്റെ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ബിയോണ്ട് ദ ബ്ലാക് ബോര്‍ഡ്’ എന്ന കോഴിക്കോട്ടെ ചിത്രകാരന്മാരുടെ കൂട്ടായ്‌മ നോവലിന്റെ ചിത്രാവിഷ്‌കാരം തത്സമയം നടത്തും. സംസ്ഥാനതലത്തില്‍ നടത്തിയ യുവകഥാകൃത്തുകള്‍ക്കുള്ള ചെറുകഥാ മത്സരത്തില്‍ വിജയിയായ മിഥുന്‍ അയ്യപ്പനുള്ള ഒ.വി. വിജയന്‍ പുരസകാരം ചടങ്ങില്‍ സമര്‍പ്പിക്കും.
ഭാരതത്തിലെ വ്യത്യസ്തങ്ങളായ നാടന്‍ കലാരൂപങ്ങള്‍ പരിചയപ്പെടുത്തുന്ന ‘കലാഭാരതി’ എന്ന പരിപാടിയാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. പ്രശസ്ത ബംഗാളി സംഗീതജ്ഞനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. സ്വപന്‍ മുഖോപാധ്യായയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നില്‍ ബാവുല്‍, തുസു, ഭാവിയ. ജാപ്പി, ജാരി, ബോലന്‍, ആല്‍കപ്, ഭാദു, ജുമുര്‍, ഗംഭീര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബംഗാളി നാടോടി സംഗീതവിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗോകുല കണ്ണന്‍ നാടകസഭ അവതരിപ്പിക്കുന്ന തമിഴ്നാടിന്റെ തനത് നാടകരൂപമായ തെരുക്കൂത്ത് അരങ്ങേറും. ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമായ ‘നിണബലി’യുമുണ്ടാകും. തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ പരിപാടികള്‍.
16ന് രാവിലെ 10ന് വിഖ്യാത പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയും സാംസ്‌കാരിക നായകനുമായിരുന്ന വി.എം. കൊറാത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ‘മാധ്യമവിചാര’ത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി. ബാലകൃഷ്ണന്‍ അധ്യക്ഷനാകും. എം. രാജശേഖര പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ചിത്രകാരന്‍ മദനന്‍ വാക്കും വരയുമായി വി.എം. കൊറാത്തുമായുള്ള അനുഭവം പങ്കുവെക്കും. തുടര്‍ന്ന് ‘മാധ്യമനൈതികത’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ എം.എന്‍. കാരശ്ശേരി, എന്‍.എം. പിയേഴ്‌സണ്‍, കെ.വി.എസ്. ഹരിദാസ്, അനന്യ ജി. എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും മാഗ്കോം ഡയറക്ടറുമായ എ. കെ. അനുരാജ് മോഡറേറ്ററാകും. കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനവും എഴുത്തച്ഛനും എന്ന വിഷയത്തെ കുറിച്ച് സംസ്ഥാനതലത്തില്‍ യുവ എഴുത്തുകാര്‍ക്കു വേണ്ടി നടത്തിയ ലേഖന മത്സരത്തിലെ വിജയി സുബിന്‍ ധര്‍മ്മലിന് വി.എം കൊറത്ത് പുരസ്‌കാരം സമര്‍പ്പിക്കും.
ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന ‘ചലച്ചിത്ര വിചാരം’ സെമിനാറില്‍ ‘നവ സിനിമ- നിഴലും വെളിച്ചവും’ എന്ന വിഷയത്തെക്കുറിച്ച് സംവിധായകനും നിരൂപകനുമായ പി. വിജയകൃഷ്ണന്‍, സംവിധായകന്‍ എം.ബി. പത്മകുമാര്‍, സിനിമാ നടന്‍ എന്‍.പി. കൃഷ്ണപ്രസാദ്, ഗാനരചയിതാവ് ഐ.എസ്. കുണ്ടൂര്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് സുദേവ് ബാണത്തൂരിന്റെ അധ്യക്ഷതയില്‍ പ്രശസ്ത കവികള്‍ പങ്കെടുക്കുന്ന കാവ്യ സായാഹ്നം കവി ഡോ. ആര്യ ഗോപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മേധാ മാധവി പാതിരിശ്ശേരി അവതരിപ്പിക്കുന്ന കഥകളി സംഗീതക്കച്ചേരി, നന്ദന വിനോദിന്റെ മോഹിനിയാട്ടം, എന്‍.കെ. കൃഷ്‌ണേന്ദുവിന്റെ കുച്ചിപ്പുടി, മഞ്ജുഷ ബാബുവിന്റെ അര്‍ദ്ധശാസ്ത്രീയ നൃത്തം എന്നിവയുണ്ടാകും
















