പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കുട്ടികളുടെ സ്‌ക്രീന്‍(മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍) ഉപയോഗത്തെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ചെറിയൊരു വാര്‍ത്തയായി ചില പത്രങ്ങളില്‍ അതു പ്രസിദ്ധീകരിച്ചെങ്കിലും അത്രമാത്രം പ്രാധാന്യമല്ല ആ നിര്‍ദ്ദേശങ്ങള്‍ അര്‍ഹിക്കുന്നതെന്ന് പറയാതെവയ്യ. പതിനെട്ടുവയസ്സുവരെയുള്ള കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം. കുട്ടികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണോ, ടാബോ കൊണ്ടുവരാനോ ഉപയോഗിക്കുവാനോ പാടില്ലെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ രക്ഷിതാവിന്റെ അപേക്ഷ സഹിതം ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കണം. ഇങ്ങനെ തുടങ്ങി വിശദമായ ഇടപെടലുകളാണ് ബാലാവകാശ കമ്മീഷന്‍ നടത്തിയിട്ടുള്ളത്. കേരളം ഈ കാര്യങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ തീരുമാനങ്ങള്‍ കൊക്കൊള്ളുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം, വളരെ ഗുരുതരമായ നിലയിലേക്കാണ് നമ്മുടെ കുട്ടികളുടെ ഇന്റര്‍നെറ്റുമായുള്ള ബന്ധം പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഇന്ന് കുട്ടികളുടെ ജീവിതം സ്‌ക്രീനുകള്‍ക്ക് ചുറ്റുമാണ്. ചെറിയ കുഞ്ഞിനുവരെ മൊബൈല്‍ഫോണ്‍ കളിപ്പാട്ടമായി കയ്യില്‍ നല്‍കി ഭക്ഷണം വാരിക്കൊടുക്കുന്ന രക്ഷിതാക്കളുള്ള കാലം. ഇന്ത്യയില്‍ ഏകദേശം 29 കോടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ട്, ഇതില്‍ 31%, അതായത് 9 കോടി പേര്‍ 13 മുതല്‍ 19 വയസ്സുവരെയുള്ള കൗമാരക്കാരാണ്. ശരാശരി ഇന്ത്യന്‍ കൗമാരക്കാരന്‍ ദിവസം 2.4 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നാണ് കണക്ക്. 2025ലെ ഒരു പഠനപ്രകാരം 88.5% ഇന്ത്യന്‍ കുട്ടികളും ചെറുപ്രായത്തില്‍ത്തന്നെ സ്‌ക്രീനുകള്‍ക്ക് വിധേയരാകുന്നു. സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിനും ആശയവിനിമയത്തിനും സഹായിക്കുമ്പോഴും, അമിത ഉപയോഗം ഗുരുതരമായ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.
ദിവസം 3 മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇരട്ടി സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 2025ലെ സാമ്പത്തിക സര്‍വേയും ഉയര്‍ന്ന സ്‌ക്രീന്‍ ടൈം 15-24 വയസ്സുകാരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കുന്നു. ദിവസം 7 മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ തലച്ചോറിന്റെ എംആര്‍ഐ എടുത്തപ്പോള്‍ത്തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ബ്രസീലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് ആത്മഹത്യാ സാധ്യതയും ഉയര്‍ന്ന തോതിലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്റര്‍നെറ്റ് അഡിക്ഷന്‍ കടുത്ത മാനസിക രോഗമായാണ് കണക്കാക്കപ്പെടുന്നത്. ഇന്റര്‍നെറ്റ് അമിത ഉപയോഗം ‘ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍’, ‘വീഡിയോ ഗെയിം വിഷന്‍’ പോലുള്ള നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നു. അനിയന്ത്രിതവും അമിതവുമായ സോഷ്യല്‍ മീഡിയ ഉപയോഗം അക്കാദമിക് ഏകാഗ്രത കുറയ്‌ക്കുകയും, പഠന ഫലം മോശമാക്കുകയും ചെയ്യുന്നു.
കൗമാരക്കാര്‍ ഉള്‍പ്പെടുന്ന സൈബര്‍ ബുള്ളിയിംഗ് കേസുകള്‍ പ്രതിവര്‍ഷം 15% വര്‍ധിക്കുന്നു. യുനെസ്‌കോയുടെ 2024ലെ റിപ്പോര്‍ട്ട് പ്രകാരം സാമൂഹ്യ മാധ്യമങ്ങളിലെ അക്രമാസക്തമായ ഉള്ളടക്കം കാണുന്നത് യുവാക്കളില്‍ ആക്രമണോത്സുകത വര്‍ധിപ്പിക്കുന്നതായി മുന്നറിയിപ്പ് നല്‍കുന്നു. അമിത സ്‌ക്രീന്‍ ടൈം നേരിട്ടുള്ള ആശയവിനിമയത്തെയും വൈകാരിക ബന്ധത്തെയും ബാധിക്കുന്നു. മാതാപിതാക്കള്‍ക്ക് കുടുംബ അന്തരീക്ഷത്തില്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. കുട്ടികള്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാതെ സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നത് പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ‘ലൈക്കുകളും’ ‘കമന്റുകളും’ കുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നു. മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത് അപകര്‍ഷതാബോധത്തിന് കാരണമാകുന്നു. കൂടാതെ, നേരിട്ടുള്ള സൗഹൃദങ്ങളേക്കാള്‍ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ലോകത്ത് ചെലവഴിക്കുന്നത് കുട്ടികളെ ഏകാന്തതയിലേക്കും സാമൂഹികമായ ഒറ്റപ്പെടുന്നതിലേക്കും നയിക്കുന്നു.
കാര്യങ്ങള്‍ ഇത്രത്തോളം ഗൗരവമുള്ളതാണെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗത്തെ ജീവിതത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ ഇനിയുള്ള കാലം സാധ്യമല്ല. നിയന്ത്രിതമായ സോഷ്യല്‍മീഡിയ ഉപയോഗം പഠനത്തെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ആധുനിക ലോകത്ത് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അറിവ് നേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഇവ വളരെ സഹായിക്കുന്നുണ്ടെങ്കിലും, കുട്ടികളിലും വിദ്യാര്‍ത്ഥികളിലും ഇവയുടെ അമിത ഉപയോഗം കുറയ്‌ക്കുക തന്നെ വേണം. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങണം. ഡിജിറ്റല്‍ രംഗം നിര്‍മ്മിത ബുദ്ധിയുടെ കാലത്തെത്തിനില്‍ക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങളും വ്യാജവാര്‍ത്തകളും ഡിപ്‌ഫെയ്‌ക് വീഡിയോകളും പെരുകുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2021ലെ ഐടി ചട്ടത്തില്‍ വരുത്തിയ ഭേദഗതികള്‍ പരക്കെ സ്വാഗതം ചെയ്തതാണ്.
മഹാരാഷ്‌ട്രയിലെ ചില പ്രാദേശിക ഭരണകൂടങ്ങള്‍ ലോകത്തിന് മാതൃകയായ രീതിയിലാണ് സ്‌ക്രീന്‍ നിയന്ത്രണം നടപ്പിലാക്കിയത്. മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ മോഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 8:30 വരെ മൊബൈല്‍ ഫോണും ടിവിയും ഓഫ് ചെയ്യാനുള്ള ‘സൈറണ്‍’ സംവിധാനം ഏര്‍പ്പെടുത്തി. ഈ സമയം കുട്ടികള്‍ പഠിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും ഉപയോഗിക്കുന്നു. ഇത് വലിയ വിജയമായതിനെത്തുടര്‍ന്ന് മറ്റു പല ഗ്രാമങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്. കുട്ടികള്‍ക്കിടയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ്.
ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമപ്പെട്ട് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ ഇതിനായി നിയോഗിച്ചത്. കര്‍ണ്ണാടക സംസ്ഥാനത്തുടനീളം ‘ഡിജിറ്റല്‍ ഡിറ്റോക്‌സ്’ കാമ്പയിന്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗെയിമിംഗ്, സോഷ്യല്‍ മീഡിയ എന്നിവ കുട്ടികളെ അടിമകളാക്കുന്നത് തടയാന്‍ പ്രത്യേക ഡിജിറ്റല്‍ വെല്‍നസ് സെന്ററുകള്‍ അവിടെ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്‌ക്രീന്‍ ഉപയോഗം കുറയ്‌ക്കാനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനാണ് മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.
കേരളവും അതേ വഴിക്കു നീങ്ങേണ്ട സമയം അതിക്രമിച്ചു. അതിനാദ്യം വേണ്ടത് കുട്ടികളെ മൈതാനങ്ങളിലേക്ക് തിരിച്ചു വിടുകയെന്നതാണ്. മുമ്പ് സ്‌കൂളുകളില്‍ വലിയ കളിസ്ഥലങ്ങളുണ്ടായിരുന്നു. ഇന്നവ കെട്ടിടങ്ങള്‍ക്കായി കയ്യേറപ്പെട്ടു. സ്‌ക്രീനില്‍ കളിക്കുന്ന കുട്ടികള്‍ അതൊഴിവാക്കി, ഓടിയും ചാടിയും മൈതാനങ്ങളില്‍ കളിക്കുന്ന കാലത്തെ തിരിച്ചുപിടിക്കാം. ക്ലാസ്മുറികളില്‍ മാത്രമല്ല മൊബൈല്‍ നിയന്ത്രണം കൊണ്ടുവരേണ്ടത്. വീടുകളിലും വേണം. രക്ഷിതാക്കളും അധ്യാപകരും സര്‍ക്കാര്‍സംവിധാനങ്ങളും ചേര്‍ന്ന് കുട്ടികള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കണം. നാളത്തെ തലമുറയുടെ ആരോഗ്യം ഇന്നത്തെ സ്‌ക്രീന്‍ ടൈമിലാണ് തീരുമാനിക്കപ്പെടുന്നത്.
















