കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ചുമതലപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയാക്കാനുള്ള കീഴ്‌വഴക്കങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും സുകുമാരൻ നായർ വിമർശിച്ചു.
എന്തായാലും കോൺഗ്രസിന്റെ തീരുമാനം കഷ്ടമായി പോയി. ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനമാണ് ഇപ്പോൾ കൈകൊണ്ടത്. ഇത് പറയാൻ ഇത്ര താമസിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി. മുസ്ലീം ലീഗ് ഉൾപ്പടെയുള്ള ഘടക കക്ഷികൾ സമ്മർദം ചെലുത്തിയത് ശരിയല്ലെന്നും ലീഗ് ഭരണത്തിൽ പിടി മുറുക്കും എന്നതിന് തെളിവാകുന്ന തീരുമാനമാണ് ഇതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അഭിപ്രായം വി.ഡി. സതീശൻ ആണെന്ന് ആരാണ് കൗണ്ട് ചെയ്തത് എന്നും സുകുമാരൻ നായർ ചോദ്യമുന്നയിച്ചു. ഘടകകക്ഷികളുടെ ഇടപെടല്‍ ജനാധിപത്യത്തിന് ചേരുന്നതല്ല. മൂന്ന് പേര്‍ വന്നതുകൊണ്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ പാടില്ലായിരുന്നു. ആര് വന്നാലും സ്വീകരിക്കണം. അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഘടകകക്ഷികളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ പ്രഖ്യാപനം കുറച്ചുകൂടി നേരത്തേയാകുമായിരുന്നുവെന്നും സുകുമാരന്‍ നായര്‍ രാവിലെ പറഞ്ഞിരുന്നു.
















