തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന. ഡൽഹിയിൽനിന്ന് എഐസിസി നിരീക്ഷക സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചെങ്കിലും, കെ.സി. വേണുഗോപാൽ സംഘത്തിനൊപ്പം ഇല്ലാത്തത് രാഷ്‌ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, സൂര്യകാന്ത് ദസ്മാന എന്നിവരടങ്ങുന്ന സംഘമാണ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ അവസാന നിമിഷം പിന്മാറിയോ എന്നും അണികൾക്കിടയിൽ ആശങ്കയുണ്ട്. രാഹുൽ ഗാന്ധിയുമായി അദ്ദേഹം ഒരുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൽഹിയിൽനിന്ന് ഹൈക്കമാൻഡ് ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. തുടർന്ന് ഉച്ചയ്‌ക്ക് 1 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പ്രഖ്യാപനത്തിന് ശേഷം യുഡിഎഫ് നേതൃത്വം ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
















