കൊൽക്കത്ത: ബംഗാളിലെ സബ്സിഡി ക്യാന്റീനുകൾ വഴി 5 രൂപ നിരക്കിൽ ചോറും , മീൻ കറിയും ലഭ്യമാക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ ഭക്ഷണ വിഭവങ്ങളിൽ പ്രധാനിയാണ് മത്സ്യം. മുൻപ് ഇതേ നിരക്കിൽ മുട്ടയും ചോറുമായിരുന്നു നൽകിയിരുന്നത്. ബംഗാളി സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ മത്സ്യഭക്ഷണം ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തുന്നത് രാഷ്‌ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു.
സംസ്ഥാനത്തെ വിപുലമായ ക്യാന്റീൻ ശൃംഖല പ്രയോജനപ്പെടുത്തി ഈ പദ്ധതി ബംഗാളിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പിലാക്കിയാൽ ഏറ്റവും ജനകീയമായ ക്ഷേമപദ്ധതിയായി മാറുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപിക്കെതിരെ മത്സ്യം ഒരു പ്രധാന ചർച്ചാ വിഷയമായിരുന്നു.
ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിന്റെ ഭക്ഷണശീലങ്ങളിൽ നിയന്ത്രണം വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ബിജെപി നേതാക്കൾ മീൻ ചന്തകൾ സന്ദർശിച്ചും മീൻ കഴിച്ചും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ‘മാച്ച്-ഭാത്ത്’ വിരുന്നുകൾ നടത്തിയാണ് ബിജെപി ആഘോഷിച്ചത്.
നിലവിൽ മുട്ടയും ചോറുമാണ് ഈ ക്യാന്റീനുകൾ വഴി നൽകി വരുന്നത്. വിപണിയിൽ മത്സ്യത്തിന് വില വർധിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് മീൻ വാങ്ങുക എന്നത് പ്രയാസകരമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ, ദിവസക്കൂലിക്കാർ, താഴ്ന്ന വരുമാനക്കാർ എന്നിവരെ ലക്ഷ്യമിട്ട് സർക്കാർ ഈ പദ്ധതി വിപുലീകരിക്കുന്നത്. പദ്ധതിക്ക് ഭരണതലത്തിൽ അംഗീകാരം ലഭിച്ചതായും ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ സർക്കാർ ക്യാന്റീനുകളിലും ഇത് നടപ്പിലാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
















