കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍. കൂട്ടിന് അറിവിന്റെ വെളിച്ചമായ മാധവന്‍ മാഷടക്കം അഞ്ച് അധ്യാപകര്‍. ‘ഭാരത ദര്‍ശന്‍’ എന്ന വലിയ ലക്ഷ്യവുമായി കേരള എക്‌സ്പ്രസിന്റെ ബോഗിയില്‍ ആ വലിയ സംഘം ഒത്തുകൂടിയപ്പോള്‍ അതൊരു കൊച്ചു കേരളമായി മാറി.
ട്രെയിനിന്റെ താളത്തിനൊപ്പം കുട്ടികളുടെ ആവേശവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പാലക്കാടന്‍ ചുരം കടന്ന് ട്രെയിന്‍ ഭാരതത്തിന്റെ ഹൃദയഭൂമിയിലേക്ക് കുതിക്കുമ്പോള്‍, മാധവന്‍ മാഷ് കുട്ടികളെ തന്റെ അരികിലേക്ക് വിളിച്ചു.
‘നമ്മള്‍ ഈ യാത്ര പോകുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും പറയാമോ?’ മാഷടെ ചോദ്യം കേട്ട് ചിന്തു പതിവുപോലെ കൈ പൊക്കി.
‘അത് പിന്നെ മാഷെ… കുത്തബ് മിനാറും താജ്മഹലും കണ്ട് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റാന്‍!’ ചിന്തുവിന്റെ മറുപടി കേട്ട് ബോഗിയിലാകെ ചിരി പടര്‍ന്നു.
മാഷും ചിരിച്ചുകൊണ്ട് തല കുലുക്കി. ‘അതൊക്കെ വേണം ചിന്തൂ. പക്ഷേ, അതിനേക്കാള്‍ വലിയൊരു കാര്യമുണ്ട്. ഈ ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കിയത് നമ്മുടെ ഈ ഭാരതമാണ്. ഒരു കാലത്ത് ലോകം ഇരുട്ടിലായിരുന്നപ്പോള്‍, സൂര്യനെപ്പോലെ തിളങ്ങിനിന്ന ഒരു ജ്ഞാനപാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിനെയാണ് നാം ‘വിശ്വഗുരു’ എന്ന് വിളിക്കുന്നത്.’
‘വിശ്വഗുരു എന്ന് പറഞ്ഞാല്‍ ലോകത്തിന്റെ അധ്യാപകന്‍ എന്നാണോ മാസ്റ്റര്‍?’ മീനാക്ഷി തന്റെ ഡയറിയില്‍ കുറിപ്പുകള്‍ തയ്യാറാക്കി കൊണ്ടിരിക്കെ ചോദിച്ചു.
‘അതെ മീനാക്ഷീ,’ മീര ടീച്ചര്‍ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വിദ്യ തേടി ഭാരതത്തിലേക്ക് എത്തിയിരുന്നു. ഇന്നത്തെ ഓക്‌സ്‌ഫോര്‍ഡും ഹാര്‍വാര്‍ഡും ഉണ്ടാകുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്
ഇവിടെ നളന്ദയും തക്ഷശിലയും ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും രണ്ടായിരത്തിലധികം അധ്യാപകരും അവിടെ ഒരേസമയം അറിവ് പങ്കുവെച്ചിരുന്നു.’
അപ്പു അവിശ്വസനീയതയോടെ ചോദിച്ചു, ‘അത്രയും വലിയ യൂണിവേഴ്‌സിറ്റികളോ? അന്ന് അവിടെ എന്തൊക്കെയാണ് പഠിപ്പിച്ചിരുന്നത് ടീച്ചറെ?’
‘ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വ്യാകരണം, സംഗീതം, യുദ്ധതന്ത്രം എന്നിങ്ങനെ എല്ലാം!’
ടീച്ചറേ, നമ്മുടെ പൂജ്യം ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ പോലും ഉണ്ടാവില്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോ?’ മീനാക്ഷി തന്റെ ഡയറിയില്‍ നിന്ന് തല ഉയര്‍ത്തി ചോദിച്ചു.
‘ശരിയാണ് മീനാക്ഷീ,’ മീര ടീച്ചര്‍ പറഞ്ഞു
‘ആര്യഭടനും ഭാസ്‌കരാചാര്യരും പൈയുടെ മൂല്യം കണ്ടെത്തിയ മാധവനുമെല്ലാം ഈ മണ്ണില്‍ ജനിച്ചവരാണ്. പാശ്ചാത്യ ലോകം ഡിജിറ്റല്‍ യുഗത്തെക്കുറിച്ച് ചിന്തിക്കുന്നതിനും
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതം പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ ഗണിതത്തിലൂടെ അളന്നു തീര്‍ത്തിരുന്നു
മാഷെ , ഇതില്‍ കേരളത്തിന് വല്ല പങ്കുമുണ്ടോ അതോ .?’ പാലക്കാട്ടുകാരനായ വിജില്‍ ചോദിച്ചു.
‘വലിയൊരു പങ്കുണ്ട്!’ മാഷടെ ശബ്ദത്തില്‍ ആവേശം നിറഞ്ഞു. ‘നമ്മുടെ ഇരിങ്ങാലക്കുടയിലെ സംഗമഗ്രാമ മാധവന്‍ പാശ്ചാത്യര്‍ക്ക് മുന്‍പേ കാല്‍ക്കുലസ്എന്ന ഗണിതവിഭാഗത്തിന് അടിത്തറയിട്ടയാളാണ്. പൈയുടെ മൂല്യം കൃത്യമായി കണക്കാക്കിയതും നമ്മുടെ കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആണ്.
‘, അപ്പൊ മാഷെ ഡോക്ടര്‍മാരുടെ കാര്യമോ?’ അപ്പുവിന്റെ ചോദ്യത്തിന് മീര ടീച്ചര്‍ മറുപടി നല്‍കി.
‘ഭാരതീയനായ സുശ്രുതനെയാണ് ശസ്ത്രക്രിയയുടെ പിതാവ് എന്ന് ലോകം വിളിക്കുന്നത്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പ്ലാസ്റ്റിക് സര്‍ജറി വരെ നടത്തിയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ?
അപ്പു വിസ്മയത്തോടെ ചോദിച്ചു, ‘ടീച്ചറെ, നമ്മള്‍ ശരിക്കും ഒരു ‘സൂപ്പര്‍ പവര്‍’ ആയിരുന്നല്ലേ?’
‘അതെ അപ്പൂ,’ മാഷ് ഗൗരവത്തില്‍ പറഞ്ഞു. ‘പക്ഷേ ആ പവര്‍ ആയുധം കൊണ്ടായിരുന്നില്ല, മറിച്ച് അറിവ് കൊണ്ടായിരുന്നു. അതുകൊണ്ടാണ് ഭാരതത്തെ ‘വിശ്വഗുരു’ എന്ന് വിളിക്കുന്നത്. ഇന്ന് നമ്മള്‍ ഡല്‍ഹിയിലേക്ക് പോകുന്നത് ആ അറിവിന്റെ ചില തിരുശേഷിപ്പുകള്‍ നേരിട്ട് കാണാനാണ്.’
ട്രെയിന്‍ മഹാരാഷ്‌ട്രയുടെ കരിമണ്ണ് പാടങ്ങളിലൂടെ കുതിക്കുമ്പോള്‍ കുട്ടികള്‍ പുറത്തെ കാഴ്ചകളില്‍ പഴയകാലത്തെ ആ വലിയ നാഗരികതയെ സങ്കല്പിക്കുകയായിരുന്നു. രാത്രിയുടെ നിശബ്ദതയില്‍ ട്രെയിനിന്റെ ചക്രങ്ങള്‍ പാളത്തില്‍ തട്ടുമ്പോഴുണ്ടാകുന്ന താളം അവര്‍ക്ക് ഭാരതത്തിന്റെ ഹൃദയമിടിപ്പായി തോന്നി.












