India

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

ഷേക്സ്പിയറിന്‍റെ വിഖ്യാതനാടകമായ മാക്ബെത്തിലെ മൂന്ന് യക്ഷികള്‍ പോലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് വനിതാ എംപിമാരെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: ഷേക്സ്പിയറിന്റെ വിഖ്യാതനാടകമായ മാക്ബെത്തിലെ മൂന്ന് യക്ഷികള്‍ പോലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് വനിതാ എംപിമാരെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു. തൃണമൂലിന്റെ മൂന്ന് വനിതാ എംപിമാരായ മഹുവ മൊയ്ത്ര,  സായനി ഘോഷ്,  സാഗരിക ഘോഷ് എന്നിവരെയാണ് മൂന്ന് യക്ഷിമാരോട് മാര്‍ക്കണ്ഡേയ കട് ജു ഉപമിച്ചത്. മാക്ബെത്ത് എന്ന ഷേക്സ്പിയര്‍ നാടകത്തില്‍, മാക്ബെത്ത് രാജാവിന്റെ വീഴ്ചയ്‌ക്ക് കാരണക്കാരാവുന്നത് ഈ മൂന്ന് യക്ഷികളാണ്. ഇവിടെ മമതയുടെ വീഴ്ചയ്‌ക്ക് ഇവര്‍ കാരണക്കാരാണെന്നാണ് ഈ വിമര്‍ശനത്തിലൂടെ പരോക്ഷമായി കട് ജു സൂചിപ്പിക്കുന്നത്. അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ മൊയ്ത്ര ദര്‍ശന്‍ ഹിരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കിയിരുന്നു.

മമത തലമുണ്ഡനം ചെയ്ത് കാവിയുടുത്ത് കമണ്ഡലു പിടിച്ച് ഹിമാലയത്തിലെ ഗുഹയില്‍ ഉഗ്രതപസ്സ് ചെയ്യണം, ഈ യക്ഷികള്‍ മമതയെ അനുഗമിക്കണം

മമത ബാനര്‍ജി ഉടനെ കാവിയുടുത്ത് കമണ്ഡലുവുമുടുത്ത് തല മുണ്ഡനം ചെയ്ത് ഹിമാലയത്തിലെ ഗുഹയില്‍ തപസ്സു ചെയ്യാന്‍ പോകണമെന്നും അവിടെ ഉഗ്രതപസ്സു ചെയ്യണമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മാര്‍ക്കണ്ഡേയ കട് ജു പറഞ്ഞു. താന്‍ ചെയ്ത പാപങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കും ദൈവത്തോടും ബംഗാളിലെ ജനങ്ങളോടും മമത മാപ്പിരക്കണമെന്നും മാര്‍ക്കണ്ഡേയ കട് ജു ആവശ്യപ്പെട്ടു.

ഈ മൂന്ന് യക്ഷികളും മമത ബാനര്‍ജിയെ അനുഗമിക്കണമെന്നും ഗുഹയില്‍പ്പോയി മമതയ്‌ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കട് ജു പരിഹസിച്ചു.

മാര്‍ക്കണ്ഡേയ കട് ജു ജഡ്ജിയായി വിരമിച്ച ശേഷം രഹസ്യ സംഘിയാണെന്നായിരുന്നു മഹുവ മൊയ്ത്ര തിരിച്ചടിച്ചത്.