തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് എസി അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേർക്ക് പരുക്കേറ്റു. പള്ളിചല്‍ സ്വദേശി രാജേഷ് (48), കാരയ്‌ക്കമണ്ഡപം സ്വദേശി സുരേഷ് (48) എന്നിവർക്കാണ് പരുക്കേറ്റത്. എസിയില്‍ ഗ്യാസ് നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതില്‍ ഗ്യാസ് സിലിണ്ടർ പിടിച്ചുനിന്നിരുന്ന തൊഴിലാളിയുടെ പരുക്ക് അതീവ ഗുരുതരമാണ്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇയാള്‍ ദൂരേക്ക് തെറിച്ചുപോയതായാണ് വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ ഓഫീസിനുള്ളില്‍ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്, ഇദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകർന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
















