Kerala

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: തൊഴിലാളിക്ഷാമവും നിര്‍മ്മാണ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ജില്ലയിലെ നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധിയില്‍. തെരഞ്ഞെടുപ്പിനായി അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് നിര്‍മ്മാണമേഖല, ഹോട്ടല്‍ മേഖല, കാര്‍ഷിക മേഖല ഉള്‍പ്പെടെ സ്തംഭിച്ചിരിക്കയാണ്.

പശ്ചിമ ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലുള്ളവരാണ് ഈ മേഖലയില്‍ ഏറെയും. ഇവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാനും എസ്‌ഐആര്‍ ഹിയറിങ്ങിനുമായി മാര്‍ച്ചിനു മുമ്പേ തന്നെ തൊഴിലാളികള്‍ നാട്ടിലേക്ക് പോയിരുന്നു.

ചിലര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പോയത്. ബംഗാളില്‍ ഭരണമാറ്റം ചരിത്രസംഭവമായി മാറിയതോടെ ഇവിടെയുള്ള തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള വരവിന് കുറവ് വരും. ഇവരുടെ മറവില്‍ ഇവിടെയെത്തുന്ന ബംഗ്ലാദേശുകാരുടെ ഒഴുക്കും നിലക്കും. നൂറുകണക്കിന് ബംഗ്ലാദേശുകാരാണ് രേഖകളൊന്നുമില്ലാതെ ഇവിടെയെത്തുന്നത്. ഇതില്‍ കൊടുംക്രിമിനലുകളും തീവ്രവാദികളും ഉള്‍പ്പെടും. ചില കേന്ദ്രങ്ങളിലാണ് ഇവരുടെ താമസം. വിദഗ്ധരായ തൊഴിലാളികള്‍ ഒട്ടേറെയുണ്ട് അതിഥി തൊഴിലാളികളില്‍. കെട്ടിടനിര്‍മ്മാണ മേഖലയിലാണ് ഇവര്‍ ഏറെയും.

വീടുകളുടെയും മറ്റും കോണ്‍ക്രീറ്റ് ഏറെ നടക്കുന്ന സമയമാണിപ്പോള്‍. ഇവരുടെ അഭാവത്തില്‍ ഇവ മുടങ്ങിയിരിക്കയാണ്. പ്രാദേശിക തൊഴിലാളികളെ ഇത്തരം ജോലികള്‍ക്കായി ഉപയോഗിക്കാന്‍ പല മേസ്തിമാരും തയ്യാറാവുന്നില്ല. പ്ലൈവുഡ് മേഖലയില്‍ 5000ല്‍ ഏറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഹോട്ടല്‍ മേഖലയില്‍ 2000ല്‍ ഏറെ പേരുണ്ട്. പൊറോട്ട നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഇവരില്ലാത്തതിനാല്‍ ചില ഹോട്ടലുകള്‍ പൊറോട്ട ഉണ്ടാക്കുന്നില്ല. മലയാളികളൊന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്നില്ല. 10 സ്ത്രീതൊഴിലാളികള്‍ വേണ്ടുന്ന ഒരു കോണ്‍ക്രീറ്റിന് 4 അതിഥിതൊഴിലാളികളേ ആവശ്യമുള്ളൂ.

ചെങ്കല്ല് മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ സമയത്ത് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഉല്പാദനം കുറയുന്നു. ചെങ്കല്ലിനായി ആവശ്യക്കാര്‍ പരക്കം പായുന്നു. വീടിന്റെയും കെട്ടിടങ്ങളുടെയും പ്ലാസ്റ്ററിങ്ങ് തൊഴിലാളികളുടെ ക്ഷാമത്തില്‍ മുടങ്ങുകയാണ്. കാര്‍ഷിക മേഖലയിലും തൊഴിലാളി പ്രശ്‌നങ്ങളുണ്ട്. തൊഴിലാളികള്‍ ഇവിടെയെത്താന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ പോലും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് ചില മേസ്തിരിമാര്‍.

തൊഴിലാളി ക്ഷാമത്തിനു പുറമെ കമ്പി, സിമന്റ്, മെറ്റല്‍ എന്നിവയുടെയെല്ലാം വിലയും കൂടിയിട്ടുണ്ട്. കമ്പിക്ക് കിലോവിന് 10-15 രൂപയും, സിമന്റിന് 20 രൂപയും, മെറ്റല്‍, ടൈല്‍സ്, സാനിറ്ററി സാധനങ്ങള്‍ക്ക് 20 ശതമാനത്തിലേറെയും ചെങ്കല്ലിന് 5 രൂപയും വില കയറിയിട്ടുണ്ട്. ഇതു കൂടാതെ ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് സാധനങ്ങളുടേയും വില വര്‍ദ്ധിച്ചിട്ടുണ്ട്. നിലവിലെ യുദ്ധസാഹചര്യത്തിലാണ് ചില സാധനസാമഗ്രികളുടെ വിലക്കയറ്റം. ഇത് സാധാരണക്കാരുടെ വീടെന്ന സ്വപ്‌നത്തിന് തടസ്സമാകുന്നു.

നേരത്തെ സാധാരണ വീടിന് നിര്‍മ്മാണ് ചെലവ് സ്‌ക്വയര്‍ഫീറ്റിന് 2000 രൂപയില്‍ താഴെയുള്ളത് ഇപ്പോള്‍ 3000 രൂപയിലെത്തിയിട്ടുണ്ട്. ഒരു കാലത്ത് തദ്ദേശീയരുടെ പിടിയിലായിരുന്ന ഹോട്ടല്‍, നിര്‍മ്മാണമേഖലകളും, കാര്‍ഷിക മേഖലയുമൊക്കെ അതിഥി തൊഴിലാളികളുടെ കൈയ്യിലെത്തിയതോടെ അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തി നില്‍ക്കുന്നു. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ വളരെ കുറഞ്ഞിട്ടുണ്ട്. ബംഗാളിലും ബിജെപി ഭരണം വന്നതോടെ ഇവരുടെ ഒഴുക്ക് കുറയും. ഉത്തരേന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന മലയാളികള്‍ പ്രതിസന്ധിയിലാവും.

Recent Posts