കൂത്താട്ടുകുളം: തമിഴ്നാട്ടിൽ നിന്ന് കൂത്താട്ടുകുളത്തെ ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയിലേക്ക് സിമിൻ്റുമായെത്തിയ ലോറിയുടെ ഡ്രൈവർ മടക്കയാത്രയിൽ മദ്യലഹരിയിൽ വാഹനം റോഡിൽ നിർത്തിയിട്ട് നീണ്ട ഉറക്കത്തിലായത് പോലീസിനേയും നാട്ടുകാരേയും കറക്കി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഇടയാർ കവലയിൽ റോഡിൽ മധ്യഭാഗത്തോട് ചേർന്ന് ലോറി നിർത്തിയിട്ട് ഡ്രൈവർ ഉറക്കത്തിലായത്. ലോറി കേടായി കിടക്കുന്നു എന്ന ധാരണയിൽ നാട്ടുകാർ കൂടുതൽ അന്വേഷണം നടത്തിയില്ല ചൊവ്വാഴ്ച രാവിലെ 10 മണിയായപ്പോൾ നാട്ടുകാർ ലോറിയുടെ കാബിൻ പരിശോധിച്ചപ്പോഴാണ് ഡ്രൈവർ ഉറങ്ങിക്കിടക്കുന്നത് കണ്ടത് .നഗരസഭ കൗൺസിലർ സണ്ണി കുര്യാക്കോസ് സ്ഥലത്തെത്തി. ലോറിയുടെ വശത്ത് കയറി ഉറങ്ങുന്നയാളെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
പരിശോധനയിൽ വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കണ്ടെത്തി. ഇതിനിടയിൽ പോലീസെത്തിയിരുന്നു. ഉച്ച കഴിഞ്ഞ് 2.30 – ന് വീണ്ടും കൗൺസിലറെത്തി. അപ്പോഴും ഉറക്കമുണരാത്തത് സംബന്ധിച്ച് പോലീസിനെ അറിയിച്ചു. പോലീസ് സംഘമെത്തി ബക്കറ്റിൽ വെള്ളമെടുത്ത് ഒഴിച്ചതോടെ 20 മണിക്കൂർ നീണ്ട ഉറക്കത്തിൽ നിന്ന് ഡ്രൈവർ ഉണർന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തെങ്കാശി സ്വദേശിയാണെന്നും മുത്തു എന്ന് വിളിക്കുന്നുവെന്നും മദ്യ ലഹരിയിലായി എന്നും ഡ്രൈവർ പറഞ്ഞു. വൈകിട്ട് വാഹന ഉടമയെത്തിയശേഷമാണ് ലോറി കൊണ്ടുപോകാൻ പോലീസ് അനുമതി നൽകിയത്.
പോലീസിനേയും നാട്ടുകാരേയും വലച്ചുവെങ്കിലും ലോറി ഇടയാർ റോഡിൽ നിർത്തിയിടാതെ യാത്ര തുടർന്നെങ്കിൽ വലിയ അപകടത്തിനിടയാകുമായിരുന്നുവെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
















