India

ബ്രഹ്മോസിന്റെ അടിയേറ്റപ്പോള്‍ മുട്ടില്‍വീണ പാകിസ്ഥാന്‍, സ്ക്രാംജെറ്റ് പരീക്ഷണം വിജയിച്ചതോടെ ഇനി വരിക ഹൈപ്പര്‍സോണിക് മിസൈലുകള്‍…

എന്നാലിതാ ഇന്ത്യയില്‍ നിന്നും മറ്റൊരു ശുഭകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഒരു കൊടുങ്കാറ്റിനുള്ളില്‍ ഒരു മെഴുകുതിരി കെടാതെ കത്തിച്ചുനിര്‍ത്തിയാല്‍ എങ്ങിനെയിരിക്കും? അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിച്ച് ഇന്ത്യ. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു ഇന്ത്യയ്‌ക്ക് സ്വന്തമായി ഹൈപ്പര്‍സോണിക് വേഗതയില്‍ (ശബ്ദത്തേക്കാള്‍ അഞ്ചിരട്ടിയില്‍ അധികം വേഗത) കുതിയ്‌ക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറയാണ് ഈ സ്ക്രാംജെറ്റ് പരീക്ഷണം. ഈ സ്ക്രാംജെറ്റുകള്‍ ഉപയോഗിച്ചാല്‍ ഇന്ത്യയുടെ മിസൈലുകള്‍ ബ്രഹ്മോസിനേക്കാള്‍ രണ്ടിരട്ടി മുതല്‍ മൂന്നിരട്ടി വരെ വേഗതയില്‍ കുതിയ്‌ക്കുമെന്നര്‍ത്ഥം.

പാകിസ്ഥാന്റെ ഒമ്പത് വ്യോമബേസുകളിലും തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലും ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ബ്രഹ്മോസ് വിട്ട് ഇന്ത്യ ഏല്‍പിച്ച മുറിവുകളില്‍ നിന്നും പാകിസ്ഥാന്‍ ഇതുവരെയും മുക്തരായിട്ടില്ല. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിനടുത്തുള്ള നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് വീണതുമൂലമുള്ള നാശം അറ്റുകുറ്റപ്പണി ചെയ്യാന്‍ പാകിസ്ഥാന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

എന്നാലിതാ ഇന്ത്യയില്‍ നിന്നും മറ്റൊരു ശുഭകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം വിജയകരമായി സ്ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

ഇന്ത്യ പ്രതിരോധമേഖലയില്‍ ഒരു പുതിയ ചരിത്രമാണ് സ്ക്രാംജെറ്റ് പരീക്ഷണത്തിലൂടെ സൃഷ്ടിച്ചത്. ഒരു ഹൈപ്പര്‍ സോണിക് സ്ക്രാം ജെറ്റ് ഇന്ത്യ കഴിഞ്ഞ ദിവസം 1200 സെക്കന്‍റോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചു. അതായത് ഏകദേശം 20 മിനിറ്രോളം. ഇതിന് മുന്‍പ് 2026 ജനവരില്‍ നടത്തിയ പരീക്ഷണത്തില്‍ ഇന്ത്യയ്‌ക്ക് വെറും 700 സെക്കന്‍റ് നേരം മാത്രമാണ് തുടര്‍ച്ചയായി സ്ക്രാം ജെറ്റ് പരീക്ഷിക്കാന്‍ സാധിച്ചത്. ഇക്കഴിഞ്ഞ മെയ് 9ന് നടത്തിയ പരീക്ഷണത്തില്‍ 20 മിനിറ്റോളം ഒരു സ്ക്രാംജെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ സാങ്കേതിക മികവാണ്.

എന്താണ് സ്ക്രാംജെറ്റ് എഞ്ചിന്‍?

എന്താണ് സ്ക്രാംജെറ്റ് എഞ്ചിന്‍? എങ്ങിനെ അവ ഇന്ത്യയുടെ മിസൈല്‍ കുതിപ്പിനെ സഹായിക്കുന്നു? സാധാരണ വിമാനങ്ങളില്‍ കാണുന്ന ജെറ്റ് എഞ്ചിനുകളില്‍ ഫാനുകള്‍, ടര്‍ബൈനുകള്‍, കംപ്രസറുകളും ഉണ്ടാകും. ഇവ വായുവിനെ വലിച്ചെടുത്ത് കംപ്രസ് ചെയ്താണ് ഇന്ധനം കത്തിക്കുന്നത്. എന്നാല്‍ സ്ക്രാം ജെറ്റ് എഞ്ചിനുകളില്‍ ഇങ്ങിനെ ചലിക്കുന്ന ഭാഗങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

മാക് 5 ഹൈപ്പര്‍സോണിക് മിസൈല്‍ എന്നാല്‍ ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്ന മിസൈലാണ്. ഇത്ര ഹൈപ്പര്‍ സോണിക് വേഗതയില്‍ കുതിക്കുന്ന മിസൈലിലേക്ക് ഇരച്ചുകയറുന്ന വായുവിനെ അതിന്റെ തന്നെ വേഗത ഉപയോഗിച്ച് കംപ്രസ് ചെയ്യുകയും ആ ഹൈപ്പര്‍ സോണിക് വേഗതയില്‍ തന്നെ ഇന്ധനവുമായി കലര്‍ത്തി കത്തിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സ്ക്രാം ജെറ്റ് എഞ്ചിനുകളുടേത്. ഇത്. ശാസ്ത്രജ്ഞരുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിശക്തമായ ഒരു കൊടുങ്കാറ്റിനുള്ളില്‍ ഒരു മെഴുകുതിരി കെടാതെ കത്തിച്ചുനിര്‍ത്തുന്നതിന് തുല്ല്യമാണിത്. അത്രയ്‌ക്ക് സങ്കീര്‍ണ്ണമാണെന്നര്‍ത്ഥം. ചൂടാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. ഹൈപ്പര്‍ സോണിക് സ്പീഡില്‍ സഞ്ചരിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം കാരണം എഞ്ചിന്റെ താപനില 3000 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും. ഇത്രയും ഉയര്‍ന്ന ചൂടില്‍ എഞ്ചിന്‍ തന്നെ ഉരുകിപ്പോകാന്‍ സാധ്യതയുണ്ട്.ഇതിനെ മറികടക്കാന്‍ ആക്ടീവിലി കൂള്‍ഡ് കംപ്രസര്‍ ആണ് ഡിആര്‍ഡിഒ ഉപയോഗിച്ചത്. എഞ്ചിനുള്ളില്‍ ഇന്ധനം കത്തിക്കുന്നതിന് മുന്‍പ് ഈ ഇന്ധനത്തെ എഞ്ചിന്റെ ഭിത്തികളിലുള്ള മൈക്രോചാനലുകളിലൂടെ കടത്തിവിടുന്നു. ഇത് എഞ്ചിന്റെ ചൂട് വലിച്ചെടുക്കുകയും എഞ്ചിനെ തണുപ്പിക്കുകയും ചെയ്യുന്നു. ചൂട് വലിച്ചെടുക്കുന്ന ഇന്ധനം കൂടുതല്‍ എളുപ്പത്തില്‍ കത്തും.

ഉരുക്കിന്റെ ദ്രവണാങ്കത്തേക്കാള്‍ (മെല്‍റ്റിംഗ് പോയിന്‍റ് ഓഫ് സ്റ്റീല്‍) ഉയര്‍ന്ന താപനിലയെ ചെറുക്കാന്‍ കഴിയുന്ന തെര്‍മെല്‍ ബാരിയര്‍ കോട്ടിംഗും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.

ബ്രഹ്മോസുള്ളപ്പോള്‍ എന്തിനാണ് പുതിയൊരു മിസൈല്‍?

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം മുഴുവന്‍ ഞെട്ടിയത് ഇന്ത്യയുടെ ബ്രഹ്മോസ് ആക്രമണം കണ്ടാണ്. ഇന്ത്യയുടെ പക്കല്‍ ബ്രഹ്മോസുള്ളപ്പോള്‍ എന്തിനാണ് പുതിയൊരു മിസൈല്‍ ബ്രഹ്മോസിന്റെ പരമാവധി വേഗത ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയേയുള്ളൂ. എന്നാല്‍ ഈ പുതിയ സ്ക്രാംജെറ്റ് ഘടിപ്പിച്ച ഹൈപ്പര്‍സോണിക് മിസൈലിന് ശബ്ദത്തേക്കാള്‍ ആറിരട്ടി മുതല്‍ എട്ടിരട്ടി വരെ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. അതായത് ബ്രഹ്മോസിനേക്കാല്‍ രണ്ടിരട്ടി മുതല്‍ മുൂന്നിരട്ടി വേഗത.

ബ്രഹ്മോസിന്റെ പുതിയ പതിപ്പായ ബ്രഹ്മോസ് ഇആര്‍ (എക്സറ്റെന്‍ഡഡ് റേഞ്ച്) മിസൈലിന് 800 കിലോമീറ്റര്‍ ദൂര പരിധിയാണുള്ളത്. എന്നാല്‍ 1200 സെക്കന്‍റ് സമയം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ക്രാംജെറ്റ് എഞ്ചിന് ഒരു ക്രൂസ് മിസൈലിനെ ഏകദേശം 1500 മുതല്‍ 2400 കിലോമീറ്റര്‍ വരെ ദൂരത്തില്‍. ഹൈപ്പര്‍സോണിക് വേഗതയില്‍ എത്തിക്കാന്‍ സാധിക്കും. ഇത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടി വരെ ദൂരവുമാണ്.

ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിനേക്കാള്‍ കൂടുതല്‍ വേഗത

ഈ ഹൈപ്പര്‍ സോണിക് മിസൈലിനെ ശത്രുക്കള്‍ക്ക് എളുപ്പം നശിപ്പിക്കാന്‍ സാധിക്കില്ല. അതിവേഗത കാരണം റഡാറുകള്‍ക്ക് ഇവയെ കണ്ടെത്താന്‍ കഴിയുമ്പോഴേക്കും ശത്രുപക്ഷത്ത് ഇവ നാശം വിതച്ച് കഴിഞ്ഞിട്ടുണ്ടാകും. അതായത് ശത്രുക്കള്‍ക്ക് ഇതിനോട് പ്രതികരിക്കാന്‍ സമയം ലഭിച്ചിട്ടുണ്ടാകില്ല.

ഭൂമിയോട് ചേര്‍ന്ന്, ഉയരം കുറഞ്ഞ സഞ്ചാരപഥം
ഉയരം കുറഞ്ഞ സഞ്ചാരപഥം (ലോ ആള്‍ട്ടിട്യൂഡ് ഫ്ലൈറ്റ്) എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബലിസ്റ്റിക് മിസൈല്‍ പോലെ അന്തരീക്ഷത്തിന്റെ പുറത്തുപോയി തിരിച്ചുവരുന്ന രീതിയല്ല ഇവയുടേത്. ഭൂമിയോട് വളരെ ചേര്‍ന്ന് സഞ്ചരിക്കുന്നതിനാല്‍ റഡാര്‍ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും.

ഗതിമാറ്റാനുള്ളകഴിവ്
ഗതിമാറ്റാനുള്ളകഴിവ് പറക്കുന്നതിനിടയില്‍ തന്നെ ദിശ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ എവിടെയാണ് ഇവ പതിക്കാന്‍ പോകുന്നതെന്ന് ശത്രുക്കള്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. ഇവയെ ശത്രു മിസൈലുകള്‍ക്ക് തടയാന്‍ കഴിയില്ല. റഷ്യയുടെ കയ്യില്‍ ഹൈപ്പര്‍സോണിക് മിസൈലുകളുണ്ട്. ചൈനയുള്ള കയ്യില്‍ ഡിഎഫ് 17, ഡിഎഫ് 27 എന്നിവ ഹൈപ്പര്‍സോണിക് മിസൈലുകളുണ്ട്. എന്നാല്‍ അമേരിക്ക ഈ സാങ്കേതിക വിദ്യയില്‍ അല്‍പം പിന്നിലാണ്.

സ്ക്രാംജെറ്റ് പൊപ്പല്‍ഷന്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. പാകിസ്ഥാന്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ചൈനയില്‍ നിന്നും വാങ്ങുമ്പോഴാണ് ഇന്ത്യ സ്വന്തം സ്ക്രാംജെറ്റ് വികസിപ്പിക്കുന്നത്. ഭാവിയിലെ ഹൈപ്പര്‍സോണിക് മിസൈലിന് ഉറച്ച അടിത്തറയാണ് ഈ സ്ക്രാംജെറ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ കൈവരിക്കുന്നത്. ഇനിയും ഒന്നോ രണ്ടോ പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ സ്ക്രാംജെറ്റ് ഇന്ധനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പെര്‍ഫെക്ട് ആകും. അതോടെ പ്രൊജക്ട് വിഷ്ണുവിന്റെ ഭാഗമായി ഇടിഎല്‍ഡിഎച്ച് സിഎം (ETLDH-CM) എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ ഒരുങ്ങുകയായി.