ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടൻ വിജയ് നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും വിജയുടെ സഹപാഠിയുമായ മനു ജോസഫ്. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പിന്റെ വില അറിയാമെന്നുമുള്ള വിജയുടെ അവകാശവാദം വെറും കള്ളമാണെന്ന് മനു ജോസഫ് തന്റെ എക്സ് ഹാൻഡിലിലൂടെ ആരോപിച്ചു. ചെന്നൈയിലെ ലയോള സ്കൂളിൽ മൂന്നാം ക്ലാസ്സിൽ താനും വിജയും സഹപാഠികളായിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മനു ജോസഫ് വിജയുടെ അവകാശവാദത്തെ തള്ളിയത്.
വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖർ പ്രശസ്തനായ ഒരു ചലച്ചിത്ര നിർമാതാവായിരുന്നു. മകന് സിനിമയിൽ മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലുള്ള മറ്റേതൊരു വ്യക്തിയെയും പോലെ അദ്ദേഹത്തിന്റെ പിതാവിനും ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ അതിനെ തമിഴ്‌നാട്ടിലെ യഥാർത്ഥ ദാരിദ്ര്യവുമായി താരതമ്യം ചെയ്യാൻ കഴിയില്ല- മനു ജോസഫ് ചൂണ്ടിക്കാട്ടി.
മനുവിന്റെ കുറിപ്പ് കാണാം:
”തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പ് എന്താണെന്ന് അറിയാമെന്നും വിജയ് പറഞ്ഞിരുന്നു. ഇത് തികഞ്ഞ അസംബന്ധമാണ്. കാരണം അദ്ദേഹം ലയോള സ്കൂളിൽ മൂന്നാം ക്ലാസ്സിൽ എന്റെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു ചലച്ചിത്ര നിർമാതാവായിരുന്നു, തന്റെ മകന് സിനിമയിൽ ഒരു കരിയർ ഉണ്ടാക്കിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

മിക്ക സിനിമാ പ്രവർത്തകരെയും പോലെ അദ്ദേഹത്തിന്റെ പിതാവിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ അത് തമിഴ്നാട്ടിലെ യഥാർത്ഥ ദാരിദ്ര്യത്തിന് തുല്യമല്ല. സമ്പന്നരായ പല ആൺകുട്ടികളും കയ്യിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും രണ്ട് കാര്യങ്ങളാണ്. ‘ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്ക്’ എന്ന തരത്തിലുള്ള കഥകൾ ഈ കാലഘട്ടത്തിലെ വലിയ നുണകളാണ്.’’ –മനു ജോസഫ് കുറിച്ചു.
















