മാഡ്രിഡ്: ഹന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്ത ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലുണ്ടായിരുന്ന ഭാരതീയരായ രണ്ട് ജീവനക്കാരെ നെതർലൻഡ്‌സിലേക്ക് മാറ്റി. സ്പെയിനിലെ ഭാരത എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എംബസി വ്യക്തമാക്കി.
നെതർലൻഡ്‌സിൽ എത്തുന്ന ഇവർ നിശ്ചിത ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ കഴിയുമെന്ന് സ്പാനിഷ് നാഷണൽ സെന്റർ ഫോർ എമർജൻസി മോണിറ്ററിംഗ് ആൻഡ് കോർഡിനേഷൻ അറിയിച്ചു. സ്പാനിഷ് അധികൃതരുമായും ഭാരതീയരായ രണ്ട് ജീവനക്കാരുമായും ഭാരത അംബാസഡർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എംബസി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
കപ്പലിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും മാറ്റുന്ന നടപടികൾ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടന്നത്. ഓരോ ഘട്ടത്തിലും അണുനശീകരണ പ്രക്രിയകളും സുരക്ഷാ വസ്ത്രങ്ങളും ഉറപ്പാക്കിയിരുന്നു. കപ്പലിലെ മറ്റെല്ലാവരും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാക്കാത്ത തരത്തില്‍ ചെറിയ ബോട്ടുകളിലാണ് കരയിലേക്ക് എത്തിച്ചത്. അവിടെ നിന്ന് പ്രത്യേക വാഹനങ്ങളിൽ ഇവരെ വിമാനത്താവളത്തിൽ എത്തിക്കും. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ എടുക്കാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം ശുചീകരണ പ്രവർത്തനങ്ങൾക്കായി കപ്പൽ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.
കപ്പലിലെ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും ആർക്കും രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒന്നുമുതൽ എട്ട് ആഴ്ച വരെ സമയമെടുക്കുമെന്നതിനാൽ ഒഴിപ്പിക്കപ്പെട്ട യാത്രക്കാരെ നിശ്ചിത കാലയളവിൽ നിരീക്ഷണത്തിലാക്കാനാണ് വിവിധ രാജ്യങ്ങളുടെ തീരുമാനം.
എലികളിലൂടെയും മറ്റ് കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളിലൂടെയുമാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ഇവയുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ ഇവയുടെ അവശിഷ്ടങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് വൈറസ് ബാധിക്കുന്നത്. ഇതുവരെ ഈ രോഗബാധയെത്തുടർന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസുമായി സമ്പർക്കമുണ്ടായി ഒന്നുമുതൽ എട്ട് ആഴ്ചകൾക്കുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.












