പത്തനംതിട്ട: റാന്നിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 13 വയസ്സുള്ള പെൺകുട്ടിയെയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നഗ്ന ചിത്രങ്ങൾ വാങ്ങിച്ച് ഭീഷണിപ്പെടുത്തിയത്. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.
തുടർന്ന് സ്നേഹം സ്ഥാപിക്കുകയും പെൺകുട്ടിയുടെ അർധ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു. 13 കാരിയെ ഭീഷണിപ്പെടുത്തിയാണ് ആ ചിത്രങ്ങൾ കൈക്കലാക്കിയത് എന്നാണ് റിപ്പോർട്ട്.ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തുടർന്ന് റാന്നി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി വിദ്യാർത്ഥിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുറന്നിരുന്നു. ശേഷം വീണ്ടും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് പത്തനംതിട്ട സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. അതേസമയം ഇടുക്കിയിൽ ഒരു സ്ഥാപനത്തിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയാണ് രാജേഷ് കുമാർ.വീട്ടുകാരുമായും തർക്കത്തെ തുടർന്ന് അകന്നാണ് ഇയാൾ താമസിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ആക്ടീവായ മറ്റൊരു യുവാവിന്റെ ഫോട്ടോയും റീലുകളും എല്ലാം പങ്കുവെച്ചു കൊണ്ടാണ് ഈ പ്രതി സോഷ്യൽ മീഡിയയിൽ ആക്ടീവായി മാറുന്നത്. ഇയാളുടെ ഫോണിൽ വ്യാജ നമ്പറുകളും അക്കൗണ്ടുകളും നിരവധി ഫോട്ടോകളും ഉള്ളതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ചതിയിൽ പെടുത്തിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്.
















