തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഉത്തരം കാത്ത് രാഷ്‌ട്രീയ കേരളം ഡൽഹിയിലേക്ക് ഉറ്റുനോക്കുന്നു. സാധ്യത കൽപ്പിക്കപ്പെടുന്ന വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് എത്താനായിട്ടില്ല. അതേസമയം, മൂന്ന് പേരും ഉറച്ച പ്രതീക്ഷ പുലർത്തുന്നുമുണ്ട്. വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ശനിയാഴ്ച രാത്രി തന്നെ മടങ്ങിയെത്തി. സ്വകാര്യ സന്ദർശനങ്ങൾക്കായി ഒരു ദിവസം ഡൽഹിയിൽ തുടർന്ന രമേശ് ചെന്നിത്തലയും ഞായറാഴ്ച രാത്രിയോടെ മടങ്ങി.
മുഖ്യമന്ത്രി നിർണ്ണയം സോണിയാ ഗാന്ധിയുടെ മുന്നിലാണ്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ളത്.
കെ.സി. വേണുഗോപാലിനെ ഭൂരിഭാഗം എംഎല്‍എമാരും പിന്തുണക്കുമ്പോള്‍ വി.ഡി. സതീശനുവേണ്ടി മുസ്ലീംലീഗ് പരസ്യമായി രംഗത്തുണ്ട്. എന്നാല്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് വി.ഡി. സതീശന്‍. ഈ സാഹചര്യത്തില്‍ ഘടക കക്ഷികളുമായി കൂടുതല്‍ ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും.
കേരളത്തിലെ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ എംഎല്‍എമാരുടെ പിന്തുണപ്രകാരം കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആകട്ടെ എന്ന ചര്‍ച്ച നടന്നെങ്കിലും വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയറിയിച്ചെന്നാണ് വിവരം. ഇതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച നീണ്ടത് ജനമനസ്സിൽ ചെറിയ അപ്രിയമുണ്ടാക്കിയിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ ശക്തിപ്രകടനങ്ങള്‍ നടന്നതില്‍ കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിന്റെ രൂക്ഷവിമര്‍ശനം. പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായെന്ന് ദേശീയനേതൃത്വം കര്‍ശനമായി നിരീക്ഷിക്കുകയാണ്. ആര്‍ക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും കര്‍ശന സംഘടനാ നടപടി ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ദീപ ദാസ്മുന്‍ഷിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും ശേഖരിക്കും. എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൽനിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചർച്ചകളിൽ ഔദ്യോഗികമായി പങ്കാളിയായിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ, ഘടകകക്ഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും. ഈ കടമ്പകളെല്ലാം പൂർത്തിയാക്കിയ ശേഷം രാഹുലും ഖർഗെയും പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും. അതാകും തീരുമാനത്തിൽ ഏറ്റവും പ്രധാനം.
എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്ന തർക്കത്തിൽ തട്ടിയാണ് ഹൈക്കമാൻഡ് തീരുമാനം വൈകുന്നത്.
















