തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ആറ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം തുടങ്ങി. കരാര്‍, താത്കാലിക ജീവനക്കാരുടെ കണക്കെടുത്ത് യുഡിഎഫിന്റെ സര്‍വീസ് സംഘടനകള്‍. പോലീസില്‍ ഉള്‍പ്പെടെ തങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കുമെന്ന യുഡിഎഫ് നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത്.
ഇടത് മന്ത്രിമാര്‍ ഓഫീസ് ഒഴിഞ്ഞതോടെ വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ തിരികെ മടങ്ങിയിരുന്നു. ഇത്തരക്കാരേയും യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും സ്ഥലം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ചില വകുപ്പുകളില്‍ വകുപ്പ് സെക്രട്ടറിമാരെക്കൊണ്ടും പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെക്കൊണ്ടും ഉത്തരവ് ഇറക്കിത്തുടങ്ങി. വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും കരാര്‍, താത്കാലിക ജീവനക്കാരുടെ കക്ഷിരാഷ്‌ട്രീയം തിരിച്ചുള്ള കണക്കെടുപ്പ് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയവരുടെ കണക്കെടുപ്പും തുടങ്ങി. സര്‍ക്കാര്‍ ചുമതലയേറ്റ് കഴിഞ്ഞാല്‍ ഇവരെ പിരിച്ചുവിട്ട് യുഡിഎഫ് അനുകൂലികളെ നിയമിക്കാനാണ് നീക്കം.
ഡിപിഐ, ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, റവന്യു, സാംസ്‌കാരിക വകുപ്പിന് കീഴിലെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലാണ് കണക്കെടുപ്പ് പ്രധാനമായും നടക്കുന്നത്. ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, വാച്ച്മാന്‍, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലാണ് താത്കാലിക നിയമനം നിലവിലുള്ളത്. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളിലെ കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് തുടക്കത്തിലേ മരവിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തൊട്ടുമുമ്പുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച താത്കാലികക്കാരെ പിരിച്ചുവിട്ടിരുന്നു. അതേ രീതിയില്‍ തിരിച്ചടിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.











