കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ, ചരിത്രപ്രസിദ്ധമായ പരേഡ് ഗ്രൗണ്ടിൽ, ജനലക്ഷങ്ങളെസാക്ഷിയാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽതൊട്ട് വന്ദിച്ചത് ചരിത്രത്തെയായിരുന്നു, രാഷ്‌ട്രത്തിന്റെ ചരിത്രത്തെ, പാർട്ടിയുടെ ചരിത്രത്തെ. അതെ
മഖൻലാൽ സർക്കാർ ജീവിക്കുന്ന ചരിത്രമാണ്.
പ്രധാനമന്ത്രി മോദിയുടെ പ്രായമുണ്ട് ഈ ‘ചരിത്രപുരുഷൻ’ മഖൻലാൽ സർക്കാരിന്. 24 വയസ്സിൽ 1952 ൽ മഖൻ ലാൽ കശ്മീരിൽ ദേശീയ പതാക ഉയർത്താൻ പോയപ്പോൾ മോദി ജനിച്ചിട്ടില്ല. മഖൻ ലാൽ ‘പതാക ദൗത്യ’വുമായി പോയി 40 വർഷം കഴിഞ്ഞ് മോദിക്കും അങ്ങനെയൊരു ദൗത്യത്തിൽ ഏർപ്പെടേണ്ടിവന്നു. അവർ തമ്മിൽ കണ്ട നിമിഷങ്ങളിൽ രണ്ടുപേരും കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കതയോടെ ചിരിച്ചു. ഇരുവരുടെയും മനസ്സിൽ ചരിത്ര നാളുകളുടെ കടലിരമ്പമായിരുന്നിരിക്കണം. ഒരിക്കിലും നടക്കില്ലെന്ന് ഉറപ്പായിട്ടും മരണം സംഭവിക്കാമെന്നറിഞ്ഞിട്ടും ഒരു ദൗത്യത്തിനിറങ്ങിത്തിരിച്ച രണ്ടുപേർ അവരുടെ ദൗത്യം സഫലമായതിന്റെ ചരിത്രത്തിൽ ആനന്ദിച്ചിരിക്കണം.
2026 മെയ് 9 ന് പശ്ചിമ ബംഗാളിൽ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി അധികാരമേൽക്കുന്നതിന് മുന്നോടിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെയായിരുന്നു ഈ അസാധാരണ ചരിത്രം സംഭവിച്ചത്.
പ്രധാനമന്ത്രി മോദി ആദരിച്ച് കാൽതൊട്ടുവണങ്ങി ആദരിച്ച മഖൻലാൽ സർക്കാർ ആരാണ്? പ്രായം 98 ആയി. ഒരു സംഘടനയുടെയും വലിയ പദവി വഹിച്ച നേതാവല്ല, ആയിട്ടില്ല. പക്ഷേ ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായ ബിജെപിയുടെ പൂർവ സംഘടനയായ ജനസംഘത്തിന്റെ അതിസാധാരണ പ്രവർത്തകനായിരുന്നു; മുക്കാൽ നൂറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ 76 വർഷം മുമ്പ്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് ഇപ്പോൾ താമസിക്കുന്നത്. ബംഗാളിലെ ബിജെപിയുടെ ഏറ്റവും പ്രായം കൂടിയ അടിസ്ഥാന പ്രവർത്തകനാണ്. 1950 മുതൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
1952 ലെ കശ്മീർ പ്രസ്ഥാനം, അന്ന് ജനസംഘത്തിന്റെയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെയും ആത്മാവായ ജമ്മു കശ്മീർ വിഷയത്തിന്റെ കേന്ദ്ര ബിന്ദുവാണ്. സ്വാതന്ത്ര്യം നേടിയ ഭാരതത്തിൽ കശ്മീർ എന്നൊരു സ്വതന്ത്ര രാഷ്‌ട്രം പോലൊരു പ്രദേശം. അവിടെ പ്രത്യേക പ്രധാനമന്ത്രി, പ്രത്യേക പതാക, പ്രത്യേകതയുള്ള നിയമങ്ങൾ. അത് രാജ്യത്തിന്റെ ഐക്യത്തിന് വിരുദ്ധമാണ് ഭീഷണിയാണ് എന്ന നിലപാടിലാണ് കശ്മീർ പ്രസ്ഥാനം ഉടലെടുക്കുന്നത്. രണ്ടു പ്രധാനും (തലവൻ) രണ്ട് നിശാനും (പതാക) നഹീ ചലേഗീ നഹീ ചലേഗീ എന്ന മുദ്രാവാക്യവുമായി ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജി സമരം നടത്തുമ്പോൾ അന്നത്തെ കശ്മീർ ‘പ്രധാനമന്ത്രി’ ഷെയ്ഖ് അബ്ദുള്ള ഭാരത പ്രധാനമന്ത്രി ജവഹർലാൽ നെഹൃവിന്റെ പിന്തുണയോടെ മുഖർജിയെ ജയിലിൽ അടച്ചു. അവിടെ രോഗബാധിതനായാണ് മുഖർജി ചികിത്സ യഥാസമയം കിട്ടാതെ അന്തരിച്ചത്. ബംഗാൾ സ്വദേശിയായിരുന്ന മുഖർജിയുടെ കൂടെ കശ്മീർ മോചന സമരം നടത്തി ജയിലിലടയ്‌ക്കപ്പെട്ടയാളാണ് മഖൻലാൽ സർക്കാർ. ജമ്മു-കശ്മീരിൽ ഭാരത ത്രിവർണ്ണ പതാക ഉയർത്താനുള്ള പ്രക്ഷോഭത്തിൽ ശ്യാമ പ്രസാദ് മുഖർജിയോടൊപ്പം പങ്കെടുത്ത് അറസ്റ്റിലാകുമ്പോൾ മഖൻ ലാൽ സർക്കാരിന് പ്രായം 24 മാത്രം.
ജനസംഘം പിൽക്കാലത്ത്, 1980 ൽ ബിജെപി ആയശേഷം, ഡാർജിലിംഗിലെ ജൽപൈഗുരിയിലെ വെസ്റ്റ് ദിനാജ്പുരിന്റെ സംഘടനാ കോർഡിനേറ്ററായി സർക്കാർ. ഒരു വർഷത്തിനുള്ളിൽ ഏകദേശം 10,000 അംഗങ്ങളെ ചേർത്തു. പിന്നീട് ജില്ലാ പ്രസിഡന്റ് പദവിയിൽ; 1981 മുതൽ, തുടർച്ചയായി 7 വർഷം. ബിജെപി നേതാക്കൾക്ക് സാധാരണയായി 2 വർഷത്തെ കാലാവധി മാത്രം ലഭിച്ചിരുന്നപ്പോഴാണ് ഈ അപൂർവ്വ അവസരം അദ്ദേഹത്തിന് ഉണ്ടായത്.
ബിജെപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ള ചടങ്ങായിരുന്നു ബംഗാളിലെ സർക്്കാർ രൂപീകരണം. കശ്മീരിന്റെ ‘വിമോചനം’ പല തരത്തിൽ തലത്തിൽ പൂർത്തിയാക്കുമ്പോൾ, ബിജെപിയുടെ മാതൃ ആദർശ സംഘടനയായ ആർഎസ്എസ് 100 വർഷം പൂർത്തിയാക്കുമ്പോൾ, ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദേശമായ വംഗദേശത്ത് ബിജെപി നാലിൽമൂന്ന് ഭൂരിപക്ഷത്തോടെ അധികാരമേൽക്കുന്നു. അപ്പോൾ അവിടെ ഏറ്റവും താഴേത്തട്ടിൽ പ്രവർത്തിച്ച് ഏറ്റവും ഉയർന്ന നേതാവിന്റെ തോളോടുതോൾ നിന്ന് പ്രവർത്തിച്ച ഒരു നേതാവിനെ ആദരിക്കാൻ അവസരം ഒരുങ്ങുക എന്നത് മറ്റൊരു ചരിത്രമാവുകയായിരുന്നല്ലോ.
പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ഷാൾ അണിയിച്ചു, അദ്ദേഹത്തിന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി, വേദിയിൽ അദ്ദേഹത്തെ ആശ്ലേഷിച്ചു, ബിജെപിയുടെ പ്രത്യയശാസ്ത്ര വേരുകളുടെ പ്രതീകം എന്ന് വിളിച്ചു.
സുവേന്ദു ചരിത്രത്തിലേക്ക് നടന്നുകയറിയപ്പോൾ ഒരു ചരിത്രംതന്നെ കൂട്ടുനടന്നു…
















