കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമേറ്റുവാങ്ങിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. പല നേതാക്കളും പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നിരവധി നേതാക്കളും മുന്‍മന്ത്രിമാരും മമതയ്‌ക്കും അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കുമെതിരേ പരസ്യമായി ഇറങ്ങിക്കഴിഞ്ഞു.
പ്രമുഖ ചലച്ചിത്ര സംവിധായകനും ബാരക്പൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ രാജ് ചക്രവര്‍ത്തിയും മുതിര്‍ന്ന നേതാവും ഹൗറ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. സുജയ് ചക്രവര്‍ത്തിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജ് ചക്രവര്‍ത്തി സജീവ രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചു. മമതയ്‌ക്കും അഭിഷേകിനുമെതിരേ ഒരുവിഭാഗം പാര്‍ട്ടിക്കുള്ളില്‍ കലാപത്തിനു കോപ്പുകൂട്ടുമ്പോഴാണ് മമതയ്‌ക്കു തി രിച്ചടി നല്കി ഇവരുടെ രാജി.
പ്രമുഖ നടനും പാര്‍ട്ടിയംഗവുമായ എംപി ദേവ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ മമതയോട് ആവശ്യപ്പെട്ടതിന് പിന്നാലെ കൂച്ച് ബെഹാറിലെ നേതാവും മുന്‍ മന്ത്രിയുമായ രവീന്ദ്രനാഥ് ഘോഷും മമതയ്‌ക്കെതിരേ രംഗത്തു വന്നു. ‘പാര്‍ട്ടി രണ്ടു കഷണമായി. ഒരുഭാഗത്തു മമതയും മറുഭാഗത്ത് അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും, രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.
കാര്യങ്ങള്‍ തീരുമാനിക്കുന്നത് അഭിഷേകാണ്. ദീദിയില്‍ സ്വാധീനം ചെലുത്തിയാണ് ഓരോന്നും ചെയ്യിപ്പിക്കുന്നത്. ശിവപ്പൂര്‍ മുന്‍ എംഎല്‍എ മനോജ് തിവാരിയും മമതയ്‌ക്കെതിരേ ആഞ്ഞടിച്ചു. വികസനം പോലും പാര്‍ട്ടിയിലെ പേരിലില്ലാതായെന്നും മനോജ് പറഞ്ഞു. വക്താവ് റിജു ദത്തയും നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു.
പ്രചാരണ സമയത്തെല്ലാം സുവേന്ദു അധികാരിയെ നേരിട്ട് കടന്നാക്രമിക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് യോഗങ്ങളില്‍ സുവേന്ദുവിനെതിരേ പറഞ്ഞത്. ഞാന്‍ പറഞ്ഞ 99 ശതമാനം പരാമര്‍ശങ്ങളും എന്റേതല്ല, പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ്. എനിക്കു മാപ്പ് നല്കണം, റിജു ദത്ത പരസ്യമായി കൈകൂപ്പി സുവേന്ദുവിനോട് അഭ്യര്‍ത്ഥിച്ചു. ഐ പാക് പോലുള്ള കണ്‍സള്‍ട്ടന്‍സികളാണ് മമതയെ തെറ്റായ വഴിയില്‍ നയിച്ചത്, മുന്‍ എംഎല്‍എ വികാസ് റോയി ചൗധരി പറയുന്നത്.
















