ചെന്നൈ: തമിഴ്നാട്ടിലെ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് 75000 വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് കരുതിയ ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ ഞെട്ടലില്‍നിന്നും ഡിഎംകെ ഇനിയും മുക്തമായിട്ടില്ല.
കൊളത്തൂര്‍ മണ്ഡലം ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ സ്ഥിരം ജയിക്കുന്ന മണ്ഡലമാണ്. 2011ല്‍ കന്നി മത്സരത്തില്‍ വെറും 2000 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ സ്റ്റാലിന്‍ പിന്നീട് തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 2016ല്‍ 38000 വോട്ടുകള്‍ക്കാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ സ്റ്റാലിന്‍ കൊളത്തൂരില്‍ തോല്‍പിച്ചത്.
2021ല്‍ വീണ്ടും സ്റ്റാലിന്‍ തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഏകദേശം 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്‍ ജയിച്ചത്. അതുകൊണ്ട് തന്നെ 2026ല്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്റ്റാലിന്‍ പ്രതീക്ഷിച്ചത്.
പക്ഷെ പകരം ടിവികെയുടെ വി.എസ്. ബാബു 8795 വോട്ടുകള്‍ക്ക് സ്റ്റാലിനെ തോല്‍പിക്കുകയായിരുന്നു. വിജയ് തരംഗത്തേക്കാള്‍ ഡിഎംകെയ്‌ക്ക് ഉള്ളിലെ തമ്മിലടിയാണ് ഇതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റൊന്ന് സ്വേച്ഛാധിപതികളായ നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന തിരിച്ചടിയാണ്.
താഴെ തലങ്ങളില്‍ കുട്ടിനേതാക്കള്‍ തമ്മില്‍ വരെ ഡിഎംകെയില്‍ തമ്മിലടിയുണ്ട്. ഡിഎംകെയുടെ ഏരിയ സെക്രട്ടറിമാര്‍ ബൂത്ത് തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പരാതിയുണ്ട്. കൊളത്തൂര്‍ മണ്ഡലത്തിന്റെ ചുമതലയുള്ള ഡിഎംകെയുടെ ഒരു മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയ്‌ക്കുള്ളില്‍ തന്‍റേതായ ഒരു അധികാരശൃംഖലസ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതും ഒരു പ്രശ്നമായി. പാര്‍ട്ടിയിലെ താഴെ തലത്തിലെ നേതാക്കള്‍ക്ക് സ്റ്റാലിനുമായി നേരിട്ട് ബന്ധപ്പെടാനുള്ള വഴി ഈ കേന്ദ്രമന്ത്രി അടച്ചുകളഞ്ഞതും പലരിലും രോഷമുണ്ടാക്കിയതായി പറയുന്നു. എല്ലാ സ്വേച്ഛാധിപതികളായ നേതാക്കള്‍ക്കും സംഭവിക്കുന്ന ദുര്യോഗമാണ് സ്റ്റാലിനും ഇവിടെ സംഭവിച്ചത്.
ഈ മന്ത്രി തടയിട്ടത് മൂലം താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് സ്റ്റാലിനോട് നേരിട്ട് സങ്കടം പറയാനുള്ള വഴി അടഞ്ഞുപോയി. പകരം സ്റ്റാലിനും ജനങ്ങള്‍ക്കും ഇടയിലുള്ള ദല്ലാളായി ഈ മന്ത്രി മാറി. പല നേതാക്കള്‍ക്കും സംഭവിക്കുന്ന പ്രശ്നമാണിത്. വിജയം വരുമ്പോള്‍ ജനങ്ങളുമായി അകലുകയും തനിക്ക് വേണ്ടി ജനങ്ങളോട് സംസാരിക്കാന്‍ ദല്ലാള്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി. ഇത് പിന്നീട് ഇത്തരം നേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്നും വലിയ തിരിച്ചടി കിട്ടാന്‍ കാരണമാകും.
സ്റ്റാലിന്റെ എതിരാളി വിഎസ് ബാബു ചില്ലറക്കാരനല്ല. 2011ല്‍ സ്റ്റാലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് അന്ന് ഡിഎംകെയില്‍ ആയിരുന്ന വി.എസ്. ബാബു. അദ്ദേഹത്തിന് കൊളത്തൂരിലെ ഡിഎംകെ നേതാക്കളെയും താഴെത്തട്ടിലുള്ള ഡിഎംകെ അനുഭാവികളായ ജനങ്ങളെയും നല്ലതുപോലെ അറിയാം. വി.എസ്. ബാബുവിന് സ്റ്റാലിന്റെ പാര്‍ട്ടിയ്‌ക്കുള്ളിലെ പ്രശ്നങ്ങള്‍ നന്നായി അറിയാമായിരുന്നു. 2006 മുതല്‍ 2011 വരെ പുരുസവാല്‍കം പ്രദേശത്തെ എംഎല്‍എ കൂടിയായിരുന്നു വി.എസ്. ബാബു.
കോടികളുടെ വികസനം കൊളത്തൂരിലേക്ക് കൊണ്ടുവന്നു എന്ന് സ്റ്റാലിന്‍ അവകാശപ്പെടുമ്പോഴും താഴേത്തട്ടിലേക്ക് ഈ വികസനം എത്തിയില്ലെന്ന് പറയുന്നു. റോഡ്, മലിനജലം എന്നീ പ്രശ്നങ്ങള്‍ 15 വര്‍ഷം മുന്‍പ് എങ്ങിനെയാണോ അങ്ങിനെ തന്നെ തുടരുകയാണ്. ഡിഎംകെ നേതാക്കാള്‍ ചില ഫോട്ടോ ഷൂട്ടുകള്‍ നടത്തി മണ്ഡലത്തില്‍ വികസനം നടത്തിയെന്ന് കൃത്രിമമായി റിപ്പോര്‍ട്ടുകള്‍ ഒരുക്കുകയായിരുന്നു. അസംതൃപ്തരായ ഡിഎംകെ അണികള്‍ ഒന്നടങ്കം കളംമാറ്റിച്ചവിട്ടുകയായിരുന്നു.
വോട്ടൊന്നിന് 5000 രൂപയും ഫലിച്ചില്ല
സ്റ്റാലീന്‍ വോട്ട് പിടിക്കാന്‍ നടത്തുന്ന മറ്റൊരു ശ്രമമാണ് വോട്ടൊന്നിന് 5000 രൂപ വരെ നല്‍കുന്ന രീതി. പലപ്പോഴും സാധാരണ ജനം വോട്ടെടുപ്പ് ദിവസം കിട്ടുന്ന ഈ തുക പ്രതീക്ഷിച്ചിരിക്കുറുണ്ടത്രെ. ഇക്കുറിയും ഇത് നല്‍കിയെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. പക്ഷെ ജനം ഇക്കുറി പണം വാങ്ങിയെങ്കിലും ടിവികെയുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വിസില്‍ ചിഹ്നത്തില്‍ വോട്ട് കുത്തി. അങ്ങിനെ തമിഴ്നാട്ടില്‍ നിന്നും വോട്ടിന് പണം എന്ന സംസ്കാരത്തിനും വലിയൊരു തിരിച്ചടി കിട്ടി.
















