
ചേർപ്പ്: ചേർപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിലായി. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസിനെയാണ് പോലീസ് പിടികൂടിയത്. സ്ഥാനാർത്ഥിയായ പുതിയവീട്ടിൽ പി.എസ്. ഫൈസലിന്റെ വ്യാജ അശ്ലീല വീഡിയോ പുറത്തുവിട്ട് കുടുംബത്തെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സ്ഥാനാർത്ഥിയുടെ സഹോദരനായ അഫ്‌സലിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 61,500 രൂപയും 16,000 രൂപ വിലയുള്ള പുത്തൻ മൊബൈൽ ഫോണും പ്രതി തട്ടിയെടുത്തു. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫോൺ വഴി നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ ഫൈസൽ ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സഹോദരൻ അഫ്‌സലും പരാതിയുമായി പോലീസിനെ സമീപിച്ചു.
എന്നാൽ ആദ്യഘട്ടത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ജനുവരിയിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് ഫെബ്രുവരിയിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ ഉനൈസിനെ കോടതി റിമാൻഡ് ചെയ്തു.