Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കരുനാഗപ്പള്ളി: തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആല്‍ത്തറമൂട് മൈതാനം സംരക്ഷണ ഭിത്തി നിര്‍മിച്ച് സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിര്‍മാണം നടക്കവെ എസ്ഡിപിഐ- കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തി പണി നിര്‍ത്തി വെയ്‌പ്പിക്കുകയും ഭിത്തികെട്ടുന്നതിനായി എടുത്ത വാനം മൂടുകയും ചെയ്തു.

തഴവ ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിന്റെ പേരിലുള്ള മൂന്ന് ഏക്കറിലധികം വരുന്ന ഭൂമിയില്‍ പകുതിയോളം കയ്യേറിയ അവസ്ഥയിലാണ്. ക്ഷേത്രഭൂമി കയ്യേറിയവരെ ഒഴിപ്പിക്കണമെന്നും ബാക്കിയുള്ള സ്ഥലം സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്നും കാലങ്ങളായി വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉപദേശകസമിതിയുടെ ഉള്‍പ്പെടെയുള്ള ആവശ്യം കണക്കിലെടുത്ത് ദേവസ്വംബോര്‍ഡ് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് ക്ഷേത്ര ഉപദേശക സമിതിക്ക് അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വാനം എടുത്ത് നിര്‍മാണം തുടങ്ങി.

തുടര്‍ന്ന് ചില മുസ്ലീം സംഘടനകളുടെയും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഉള്‍പ്പെടെയുള്ള പ്രതിനിധികളുമെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും വാനം നികത്തി ഭിത്തി കെട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടയുകയും ചെയ്തു. ഇതിനെതിരെ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ കരുനാഗപ്പള്ളി എസിപിക്ക് പരാതി നല്‍കിയിരുന്നു. ഇന്നലെ എസിപി ഓഫീസില്‍ വൈകിട്ട് 4ന് യോഗം കൂടാന്‍ തീരുമാനിച്ചെങ്കിലും പണി തടസപ്പെടുത്തിയവര്‍ ഹാജരായില്ല. പോലീസ് സംരക്ഷണയില്‍ ഇന്ന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Recent Posts