തിരുവനന്തപുരം ; കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് . തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിനനലെ മുഖ്യമന്ത്രി സ്ഥാനം ആർക്ക് ലഭിക്കുമെന്ന് ചർച്ചകൾ ഉയർന്നിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുപേർക്ക് വേണ്ടിയും വിവിധയിടങ്ങളിൽ മത്സരിച്ച് ഫ്ലക്സും ബാനറുകളും ഉയർന്നു.വി.ഡി സതീശനുവേണ്ടി സംസ്ഥാനത്തിന്റെ പലയിടത്തും ഫ്ളക്സുകൾ ഉയരുകയും പ്രകടനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് അണികളിൽ പലരും പറയുന്നത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രതിഷേക്കാർ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ഫ്ലക്സും ഉയർന്നു. ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ്. തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പാണെന്നും വി.ഡി. സതീശന് വേണ്ടി രംഗത്തെത്തിയവർ പറഞ്ഞു.
കെ.സി. വേണുഗോപാലിനുവേണ്ടി വിവിധയിടങ്ങളിൽ ഫ്ലക്സ് ഉയർന്നിട്ടുണ്ട്. കെ.സി. നയിക്കട്ടെ എന്ന മുദ്രാവാക്യം അണികളിൽ ചിലർ ഫേയ്സ്ബുക്കിലും തെരുവിലും ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന്റെ മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കനും കേരളത്തിലെത്തിയിട്ടുണ്ട്.
















