Kerala

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കൂറ്റന്‍ജയത്തിന് പിന്നാലെ ആടിന്റെ തലയുമേന്തി വീടിന് മുന്നിലൂടെ പ്രകടനം നടത്തിയവരുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് കെ.ടി.ജലീല്‍. ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?” എന്ന് ചോദിച്ച ജലീൽ, തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും തവനൂരില്‍ തോറ്റുവെങ്കിലും മുസ്​ലിം ലീഗിന്റെയും ജമാ അത്തെ ഇസ്​ലാമിയുടെയും തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ അവസാനശ്വാസം വരെ താന്‍ പോരാടുമെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആയിരം തവണ വര്‍ഗീയ കൂട്ടുമുന്നണി തന്നെ പരാജയപ്പെടുത്തിയാലും കീഴടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇടതുപക്ഷ പതാക ഉയര്‍ത്തിപ്പിടിച്ച് മരിച്ച് വീഴുന്നത് വരെ പോരാടുമെന്നും കുറിപ്പില്‍ പറയുന്നു. തല വെട്ടുന്നവരുടേതല്ല, കാക്കുന്നവരുടേതാണ് മലപ്പുറമെന്നും ആ മലപ്പുറത്തിന് വേണ്ടി താന്‍ തുടര്‍ന്നും പോരാടുമെന്നും കുറിപ്പിലുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്‌

ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?
മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്‌ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും.
ആയിരം തവണ വർഗ്ഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല.
മതേതര രാഷ്‌ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.
തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.
വെട്ടിവീഴ്‌ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.
തല വെട്ടുന്നവരുടേതല്ല മലപ്പുറം,
തല കാക്കുന്നവരുടേതാണ് മലപ്പുറം.
ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.
ഇൻക്വിലാബ് സിന്ദാബാദ്

അതേസമയം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്‌. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത്‌ പ്രദർശിപ്പിച്ചത്‌. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം.

Recent Posts