കോട്ടയം: രക്തമിറ്റു വീഴുന്ന തലയറുത്ത ആടുമായി ആഹ്ലാദപ്രകടനം നടത്തുകയും കെ സുരേന്ദ്രന്റെ ഫ്ലക്സ് പടക്കം വച്ച് തകർക്കുകയും ചെയ്ത നിഷ്ഠൂരവും നിന്ദ്യവും പ്രാകൃതവുമായ അക്രമ വിജയാഘോഷങ്ങൾക്കാണ് നവകേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി നേതാവ് എൻ. ഹരി. താലിബാനിസത്തിന്റെ കൊടും ക്രൂരത കേരളത്തിന്റെ പുതിയ ഭരണകക്ഷി രാഷ്‌ട്രീയത്തിലേക്ക് കടന്നുവരികയാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തവനൂരിൽ ആഹ്ലാദപ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകരാണ് ആടിന്റെ അറുത്തെടുത്ത തലയുമായി പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ വസതിക്ക് മുന്നിലെത്തിച്ച പ്രകടനം നടത്തിയത്. ഇത് സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമാണ്. കേരള മനസാക്ഷിയെ നടുക്കുന്ന സംഭവമാണിത്. രണ്ടുവർഷം മുമ്പ് തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലയ്‌ക്കെതിരെ സമാനമായ രീതിയിൽ തലയറുത്ത ആടുമായി പ്രകടനം നടത്തിയിരുന്നു. അതിനു സമാനമായ പ്രകടനമാണ് കേരളത്തിലും നടന്നത്.
വിജയാഘോഷങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പക്ഷേ അത് എതിർ സ്ഥാനാർത്ഥിക്കു നേരെയുളള കലാപാഹ്വാനമായി മാറുന്നത് അംഗീകരിക്കാൻ ആവില്ല. തവനൂരിൽ പരസ്യമായി ആടിൻറെ തലയറുത്ത് പ്രകടനം നടത്തിയവർക്കെതിരെ മൃഗങ്ങളോടുള്ള കൊടും ക്രൂരത ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണം. ആക്രമണത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ സ് ഫോടകവസ്തു വെച്ച് സുരേന്ദ്രന്റെ ഫ്ലക്സ് തകർത്ത അക്രമികളെ പിടികൂടണം – എൻ ഹരി ആവശ്യപ്പെട്ടു.
















