മലപ്പുറം: മലപ്പുറം എടവണ്ണയിൽ വൻ കഞ്ചാവ് വേട്ട. ഊട്ടിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ വി.പി. റഹീസിനെ (32) എടവണ്ണ പോലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാൾ വലയിലായത്. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിൽ അതീവ രഹസ്യമായി കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഓടിച്ചിരുന്ന കാർ ഇയാളുടെ വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിയായ റഹീസ് തെലങ്കാന, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടം നടത്തിവരികയായിരുന്നു. ഈ മറ ഉപയോഗിച്ചാണ് ഇയാൾ ലഹരിമരുന്ന് കടത്ത് നടത്തിയിരുന്നത്. ഊട്ടിയിൽ നിന്ന് ഏകദേശം 20,000 രൂപയ്‌ക്ക് വാങ്ങിയ കഞ്ചാവ് കേരളത്തിൽ വലിയ വിലയ്‌ക്ക് വിൽപ്പന നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യം.വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നിയ പോലീസ് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















