സിനിമയെ വെല്ലും ട്വിസ്റ്റുമായി തമിഴ്നാട് രാഷ്‌ട്രീം. പതിറ്റാണ്ടുകളുടെ ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ചാണ് നിയയസഭ തിരഞ്ഞെടുപ്പിൽ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം വൻ വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. എന്നാൽ കേവലഭൂരിപക്ഷമായ 118 മറികടന്നില്ല എന്നതാണ് തിരിച്ചടിയായത്.കോൺഗ്രസിന്റെ 5 എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ച് 113 സീറ്റുകളായെങ്കിലും 118 തികയ്‌ക്കാതെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഗവർണറും.
മറ്റ് പാർട്ടികളെ കൂടി ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ എംഎൽഎ മാരെ റിസോർട്ടിലേക്ക് മാറ്റി എ ഐ ഡി എം കെ. എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്കാണ് മാറ്റിയത്. എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ, ടിവികെ സഖ്യകക്ഷികളെ തേടി നെട്ടോട്ടമോടുമ്പോൾ ഡിഎംകെ തങ്ങളുടെ ശത്രുവായ എഐഎഡിഎംകെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുക്കളായിരുന്നവർ ഒന്നിക്കുന്നത് തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കും.
തിരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകളും എഐഎഡിഎംകെ 47 സീറ്റുകളുമാണ് നേടിയത്. ഇരുവരും കൈകോർത്തആൽ പോലും 106 സീറ്റുകളെ ലഭിക്കുകയുള്ളൂ. അതായത്, കേവലഭൂരിപക്ഷം മറിക്കടക്കാൻ സാധിക്കില്ല.ടിവികെയെ താഴെയിറക്കാൻ ഇനിയും മറ്റ് സഖ്യകക്ഷികളുടെ പിന്തുണ കൂടി ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് വേണ്ടി വരും. ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെയുടെ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് രണ്ട് എംഎൽഎമാരാണ് ഉള്ളത്. എഐഎഡിഎംകെയുടെ ഒപ്പമുള്ള പട്ടാളിമക്കൾ കക്ഷിക്ക് നാല് എംഎൽഎമാരുണ്ട്. വിടുതലൈ ചിരുതഗൈ കക്ഷി (2), സിപിഐ (2), സിപിഎം(2), ഡിഎംഡികെ (1) എന്നീ കക്ഷികളെ കൂടി ചേർത്താൽ മാത്രമേ ഡിഎംകെ – എഐഎഡിഎംകെ സഖ്യം സാധ്യമാവുകയുള്ളൂ.
















