തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം.മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ചു.പിണറായിയുടെ പ്രചാരണ സമയത്തെ പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെട്ടു.
പ്രാഥമിക വിലയിരുത്തലാണുണ്ടായത്. തെറ്റ് തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാളിച്ച ഉണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി നേതൃത്വത്തിലും ഭരണ തലത്തിലും വീഴ്ചകളുണ്ടായി.
അതേസമയം,പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടായില്ല.പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷമാകും തീരുമാനമെടുക്കുക.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് നേതാക്കള്‍ക്ക് കത്തുകളുടെ പ്രവാഹമാണ്.തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ കാട്ടി ഇമെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്. തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തുകള്‍ അയയ്‌ക്കുന്നത്.
ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടേറിയറ്റിനും സെക്രട്ടറിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
















