തൃശൂര്‍: ബെംഗളൂരുവില്‍ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായി തൃശൂരില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത് കേരളത്തെ ഞെട്ടിച്ച വന്‍ വെളിപ്പെടുത്തല്‍ നടത്തിയ യുവതിയാണെന്ന വിവരം പുറത്തു വന്നു.കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയിലിലെ വിഐപി തടവുകാരിയാണെന്ന് വെളിപ്പെടുത്തിയ സുനിതയാണ് മരിച്ചത്.
ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ തീരുമാനത്തെ തുടര്‍ന്നായിരുന്നു വെളിപ്പെടുത്തല്‍.മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും മുന്‍ ജയില്‍ ഡിഐജിയുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളാണ് സുനിത വെളിപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം ലൈംഗികാതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവില്‍ വച്ചാണ് സുനിത ക്രൂര മര്‍ദനത്തിന് ഇരയായത്.ശരീരമാസകലം പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ആയിരുന്നു മരണം.
തെരുവുനായ്‌ക്കളെ പരിപാലിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ ജോലിക്കാണ് സുനിതയും മറ്റ് രണ്ട് സ്ത്രീകളും ബെംഗളൂരുവില്‍ എത്തിയത്.ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സുനിത.ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയായ മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടര്‍ച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണപ്പോള്‍ നെഞ്ചത്ത് ആവര്‍ത്തിച്ച് ചവിട്ടിയെന്നുമാണ് കണ്ടെത്തല്‍.
വാടാനപ്പള്ളി സ്വദേശിനി സുനിത, വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അട്ടക്കുളങ്ങര ജയിലില്‍ ഷെറിനൊപ്പമായിരുന്നു ഉണ്ടായിരുന്നത്.ജയിലില്‍ മറ്റ് തടവുകാര്‍ക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്ന് സുനിത 2025 ല്‍ വെളിപ്പെടുത്തി.ഉന്നത ബന്ധങ്ങള്‍ വച്ച് പരോളുകള്‍ കൂടുതല്‍ ലഭിച്ചു. മേയ്‌ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലില്‍ അനുവദിച്ചിരുന്നു. 2015ല്‍ ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും അന്നത്തെ ജയില്‍ ഉദ്യോഗസ്ഥര്‍ ഷെറിനെ സംരക്ഷിച്ചു. ജയില്‍ ഡിഐജിയായിരുന്ന പ്രദീപിനും ഷെറിനുമായി ബന്ധമുണ്ട്. ഷെറിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിട്ടുവെന്നും അവര്‍ ആരോപിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ കെബി ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷമാണ് ഷെറിന്‍ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയത്.
















