
കൊൽക്കത്ത : 5 കോടി രൂപ നൽകാത്തതിനെ തുടർന്ന് ടി എം സി തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും, സ്ഥാനമൊഴിയുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ മനോജ് തിവാരി .
തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനോജ് തിവാരി. പാർട്ടിയുമായുള്ള തന്റെ ബന്ധം ഫലത്തിൽ അവസാനിച്ചുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹൗറയിലെ ഷിബ്പൂർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് ഒറ്റപ്പെട്ട തീരുമാനമല്ലെന്നും, “വലിയ തുക നൽകാൻ കഴിയുന്നവർക്ക് മാത്രം” അവസരം നൽകുന്ന ഒരു വിശാലമായ രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ഉറപ്പാക്കാൻ 70–72 സ്ഥാനാർത്ഥികൾ 5 കോടി രൂപ വീതം നൽകിയതായി അദ്ദേഹം പറഞ്ഞു. ഭരണകക്ഷിക്കേറ്റ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെയാണ് തിവാരിയുടെ പരാമർശം. “അഴിമതി പ്രവർത്തനങ്ങൾ” മൂലവും വികസന പ്രവർത്തനങ്ങളുടെ പ്രകടമായ അഭാവം മൂലവുമാണ് ഇത് സംഭവിച്ചതെന്നും മനോജ് തിവാരി പറഞ്ഞു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വാഗ്ദാനം താൻ ആദ്യം നിരസിച്ചതായും പിന്നീട് ഷിബ്പൂരിൽ നിന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമത ബാനർജി തന്നെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വം ആഭ്യന്തര ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ റോളുകൾ പ്രതീകാത്മകമാണ് . തന്റെ മണ്ഡലത്തിലെ ഡ്രെയിനേജ്, മലിനജലം തുടങ്ങിയ അടിസ്ഥാന പൗര പ്രശ്നങ്ങൾ പോലും ആവർത്തിച്ച് പരാതി നൽകിയിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥ, രാഷ്‌ട്രീയ തടസ്സങ്ങൾ കാരണം ചില വികസന പ്രവർത്തനങ്ങൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് ഫണ്ട് നൽകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.