പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് ചരിത്രം രചിച്ച പിണറായി വിജയന്റെ മുന്നണി തോറ്റതിനേക്കാള്‍ അവരെ ഞെട്ടിച്ച ചില വിജയങ്ങളുണ്ട്. അതാണ് ജി. സുധാകരന്റെയും വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും വിജയം. ആരും ഒരിക്കലും ഊഹിക്കാത്തതും പ്രവചിക്കാത്തതും പ്രതീക്ഷിക്കാത്തതുമായിരുന്നു ഇത്. പയ്യന്നൂരോ അത് പാര്‍ട്ടി ഗ്രാമമല്ലെ? തളിപ്പറമ്പ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാകുന്ന മണ്ഡലമല്ലേ? രണ്ടിടത്തുമാണ് പാര്‍ട്ടിയില്‍ കലഹമുണ്ടാക്കി പുറത്തിറങ്ങി മത്സരിച്ച കുഞ്ഞികൃഷ്ണനും ഗോവിന്ദനും മത്സരിച്ച് വിജയക്കൊടി നാട്ടിയത്. കയ്യൂരും കരിവള്ളൂരും കാവുമ്പായിയും പറഞ്ഞ് അണികളെ കോരിത്തരിപ്പിക്കുന്ന രക്തസാക്ഷി വീരസ്മരണകള്‍ വിളമ്പുന്ന പാര്‍ട്ടിക്ക് പണികൊടുക്കാന്‍ ഒരുമ്പെട്ട ധീരതയെ എത്ര പറഞ്ഞാലും മതിവരില്ല. പാര്‍ട്ടിക്കെതിരെ പഞ്ചായത്തുകളിലും നഗരസഭകളിും നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളെപോലും കിട്ടാത്ത സ്ഥലങ്ങളുള്ള പ്രദേശമാണിത്. മണ്ണും മണലും കോരി വിറ്റ് കീശവീര്‍പ്പിക്കുന്ന, ചോദിക്കാനും പറയാനും ആളില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിന്നതിന്റെ അത്ഭുതങ്ങള്‍ കെട്ടടങ്ങാത്ത പ്രദേശങ്ങളടങ്ങിയ മണ്ഡലങ്ങളാണിത്. അതൊരു തമാശയായേ ജനങ്ങള്‍ കണ്ടുള്ളൂ. അവിടെയാണ് വന്‍ഭൂരിപക്ഷത്തിന് ജയിച്ചുകയറിയത്.
തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്‍ ജയിച്ച് മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായതാണ്. പാര്‍ട്ടി സെക്രട്ടറിയായശേഷം മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. എന്നിട്ടും എംഎല്‍എ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. അവിടെ, ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഗോവിന്ദന്‍ മാഷിന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. ഇത് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയായി, ചര്‍ച്ചയ്‌ക്കു മുന്‍കൈ എടുത്ത ടി.കെ. ഗോവിന്ദന്‍ തന്നെ മുന്നിട്ടറങ്ങി സ്ഥാനാര്‍ത്ഥിയായി. ജില്ലാ കമ്മിറ്റി അംഗമായ ഗോവിന്ദനെതിരെ ജില്ലാ സെക്രട്ടറി രാഗേഷടക്കം മുന്നിട്ടിറങ്ങി.
എം.വി. ഗോവിന്ദന്‍ ഇത് കേട്ട ഭാവം നടിച്ചില്ല അതാണ് പ്രകോപനമുണ്ടാക്കിയത്. ഇതേ രീതി തന്നെയായിരുന്ന പയ്യന്നൂരും പ്രശ്നമുയര്‍ത്തിയത്. പാര്‍ട്ടിയുടെ പയ്യന്നൂര്‍ എംഎല്‍എ മധുസൂദനന്‍ രക്തസാക്ഷി ഫണ്ട് മുക്കിയതടക്കമുള്ള അഴിമതി കേസുകള്‍ ഒന്നടങ്കം നിരത്തിയാണ് കുഞ്ഞികൃഷ്ണന്‍ രംഗത്തിറങ്ങിയത്. ഈ വിഷയത്തിലും ജില്ലാ സെക്രട്ടറി രാഗേഷിന്റെ നിലപാട് ധിക്കാരപരമായിരുന്നു. ഇതില്‍ മനം നൊന്താണ് കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായത്. ഇതൊന്നും കുഞ്ഞികൃഷ്ണന്‍ മറുപടി അര്‍ഹിക്കാത്ത വിഷയമാണെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക്. ഇതേ അവസ്ഥയായിരുന്നു അമ്പലപ്പുഴയില്‍ ജി. സുധാകരനോടുള്ള നിലപാട്. കുലംകുത്തി എന്ന മട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നു. സുധാകരനും പാര്‍ട്ടിക്കെതിരെ മത്സരത്തിനിറങ്ങി. അവിടെയും പാര്‍ട്ടി തോറ്റു. മൂവരും വിജയിച്ചു. മൂന്ന് ബിജെപിക്കാര്‍ വിജയിച്ചതിലും വലിയ തോല്‍വിയായി പാര്‍ട്ടിക്ക് ഇത്. ബിജെപി ജയിക്കില്ല ഒരിടത്തും എന്ന് ആണയിട്ട് പറഞ്ഞതാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം. മുഖ്യമന്ത്രി കഷ്ടിച്ച് ജയിച്ചു. പറഞ്ഞ മന്ത്രിമാരടക്കം തോറ്റു.
ബിജെപിയെ തോല്‍പ്പിച്ച് താക്കോലും കീശയിലിട്ട് നടന്ന മന്ത്രിയുടെ താക്കോല്‍ എവിടെയെന്ന് പരതി നോക്കേണ്ട അവസ്ഥയാണ്. ഇതിലും ഭേദപ്പെട്ട തോല്‍വിയാണ് മാണി കേരളാ കോണ്‍ഗ്രസിന്റേത്. മന്ത്രിയടക്കമുള്ള നേതാക്കള്‍ ഒന്നടങ്കം തോറ്റു.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്തും വി. മുരളീധരന്‍ കഴക്കൂട്ടത്തും ഗോപകുമാര്‍ ചാത്തന്നൂരും വിജയിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. പാ
ലക്കാട്ടും മഞ്ചേശ്വരത്തും സിപിഎം ഉണ്ടാക്കിയ ഡീലടിസ്ഥാനത്തില്‍ മാത്രമാണ് ബി ജെ പി പരാജയപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കും.
















