Kerala

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനെന്ന പ്രതിച്ഛായയുമായി മുഖ്യമന്ത്രിക്കുപ്പായവും തുന്നി കെ.സി. വേണുഗോപാല്‍ കൂടി കേരളത്തിലെത്തുമെന്നുറപ്പായതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കം ശക്തമായി. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരത്തിയും പെയ്ഡ് ഫീച്ചറുകളെഴുതിച്ചും സോഷ്യല്‍ മീഡിയ വഴി ക്യാന്‍വാസു ചെയ്തും മുഖ്യമന്ത്രി മോഹക്കാരുടെ വിളയാട്ടം തുടരുന്നു.

വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് വി.ഡി. സതീശന്‍ വീമ്പുപറഞ്ഞിരുന്നെങ്കിലും കൂടിയാലോചനകള്‍ തുടങ്ങുന്നതേയുള്ളൂ. പ്രഖ്യാപനം എന്നത്തേക്ക് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും ഉറപ്പുപറയാനാകുന്നില്ല.
ഇതിനിടെയും മുഖ്യമന്ത്രിയാകാനുള്ള തീവ്രശ്രമം അരങ്ങിലും അണിയറയിലുമായി മൂന്നുപേരും ശക്തമാക്കിയിട്ടുണ്ട്. ആലുവയിലും പെരുമ്പാവൂരും കണ്ണൂരുമൊക്കെ ഫ്‌ളക്‌സ് ബോര്‍ഡുവച്ച് വി.ഡി. സതീശനും ദേശീയ പത്രങ്ങളില്‍ പെയ്ഡ് ഫീച്ചറുകള്‍ നല്‍കി രമേശ് ചെന്നിത്തലയും രംഗത്തുവന്നതോടെയാണ് മുഖ്യമന്ത്രിത്തര്‍ക്കം രൂക്ഷമായത്.

അന്‍പതിലധികം പേരുടെ പിന്തുണയുണ്ടെന്ന് കെസി വ്യക്തമാക്കിയതോടെ സോണിയ ഏല്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചെന്നു പറഞ്ഞ് വിജയത്തില്‍ വിനീതദാസന്റെ വേഷം കെട്ടുകയാണ് സതീശന്‍. അതോടൊപ്പം മുസ്ലിം ലീഗിനെയും ഇസ്ലാമിക മത തീവ്രവാദ സംഘടനകളെയും ഉപയോഗിച്ച് സമ്മര്‍ദവും ചെലുത്തുന്നുണ്ട്. 2021ല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവാക്കിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരിഭവം.

എന്നിട്ടും താന്‍ ഒരു കരിയില അനങ്ങുന്ന ശബ്ദത്തില്‍പ്പോലും പ്രതിഷേധിച്ചിട്ടില്ലെന്നും പറഞ്ഞ് ചെന്നിത്തല കെ.സി. വേണുഗോപാലിന്റെ നീക്കത്തെ പ്രതിരോധിക്കുന്നു.

Recent Posts