കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഈ തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മറിച്ച് ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചാണ് മമത രാജി വയ്‌ക്കാത്തത് . തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമത രാജി വയ്‌ക്കില്ലെന്ന് പ്രഖ്യാപിച്ചത്.
തന്റെ പ്രവർത്തകർ ഭീഷണി നേരിടുകയാണ്. ജീവൻ രക്ഷിക്കാൻ അവർ ബിജെപിയിൽ ചേരുന്നതിൽ തനിക്ക് പരാതിയില്ല. ഇനി താനൊരു സ്വതന്ത്ര പക്ഷിയാണ്. തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ദുരുപയോഗം ചെയ്ത് ബൂത്തുകൾ പിടിച്ചെടുത്തുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിന്നുവെന്നും തന്റെ പരാജയം അംഗീകരിക്കില്ലെന്നും മമത പറഞ്ഞു . തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എന്നാൽ അതിന്റെ തന്ത്രങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. തങ്ങൾ കടുവകളെപ്പോലെയാണെന്നും പോരാടിയെന്നും മമത പറഞ്ഞു.
രാജീവ് ഗാന്ധി, അടൽ ബിഹാരി വാജ്‌പേയി, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലം താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്രയും ക്രൂരമായ കാലം മുൻപ് കണ്ടിട്ടില്ല. അധികാരം ശാശ്വതമല്ല. ചരിത്രം ആവർത്തിക്കും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കൾ തന്നെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും അഖിലേഷ് യാദവ് നാളെ തന്നെ കാണാൻ നേരിട്ടെത്തുമെന്നും മമത അറിയിച്ചു.
ഇന്ത്യ മുന്നണിയിലെ നേതാക്കളുമായി ചേർന്ന് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മമത ബാനർജി പറഞ്ഞു.
















