ന്യൂദല്‍ഹി: ബംഗാളിലോ ത്രിപുരയിലോ കേരളത്തിലോ.. അങ്ങനെ എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു. അതിനാണ് ഇന്നലെ അന്ത്യമായത്.
1977 ന് ശേഷം ആദ്യമായി ഭാരതത്തിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യമാണിപ്പോള്‍. 15 വര്‍ഷം മുന്‍പാണ് ബംഗാളിലെ ഭരണം ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് നഷ്ടമായത്. അതിനു ശേഷം അവിടെ മമതയുടെ തൃണമൂല്‍ ഭരണമായി. അതും ഇന്നലെ അവസാനിച്ചു. ബിജെപി ഭരണത്തിലേറി. 30 കൊല്ലം ഭരിച്ച പാര്‍ട്ടിക്ക് ആകെ ഒരു സീറ്റാണ് കിട്ടിയത്. ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയിട്ട് വര്‍ഷം എട്ടായി. 25 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചത് ബിജെപിയും. പക്ഷെ അതിനു ശേഷവും കേരളത്തില്‍ ഭരണം ഉണ്ടായിരുന്നു. 1957ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്ന സര്‍ക്കാരായിരുന്നു ആദ്യമായി ബാലറ്റിലൂടെ ഭരണം പിടിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. അച്യുതമേനോനും പികെവിയും ഇ.കെ. നായനാരും വിഎസും പിണറായിയും എല്ലാം കേരളം ഭരിച്ചു.
ബംഗാളില്‍ 1977 മുതല്‍ 2011 വരെ ജ്യോതിബസുവിന്റെയും ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭരണമായിരുന്നു. ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കമ്യൂണിസ്റ്റ് ഭരണം. 90 കളില്‍ കൊണ്ടുവന്ന വ്യവസായവല്‍ക്കരണ നയങ്ങളും നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലും (സിംഗൂര്‍, നന്ദിഗ്രാം) പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. 2011ല്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ ആധിപത്യത്തിന് അന്ത്യംകുറിച്ചു.
ത്രിപുരയില്‍ 1998 മുതല്‍ 2018 വരെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇടതുകോട്ടയായി തുടര്‍ന്നു. എന്നാല്‍ 2018 ല്‍ ബിജെപി ഈ കോട്ട തകര്‍ത്തു. ഇപ്പോള്‍ സിപിഎമ്മിന് എങ്ങും ഭരണമില്ല. ഭരണത്തില്‍ പങ്കാളിത്തം പോലുമല്ല. കേരളത്തില്‍ ബംഗാള്‍ മോഡല്‍ തകര്‍ച്ചയാണോ എന്നു മാത്രമേ അറിയാനുള്ളു. ക്രമേണ ചിത്രത്തില്‍ നിന്നു പോലും ആ പാര്‍ട്ടി അപ്രത്യക്ഷമാകുമോ? കാത്തിരുന്ന് കാണാം.
















