തിരുവനന്തപുരം: കനത്ത തോൽ വിക്ക് പിന്നാലെ സിപിഐയിൽ നേതൃമാറ്റം ആവശ്യം ശക്തമായി. ബിനോയ് വിശ്വം പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വത്തിന്റെ പിടിവാശി പരാജയത്തിന് കാരണമായെന്നാണ് വിമർശനം. പരാജയം പരിശോധിക്കാൻ എക്സിക്യുട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും.
പരാജയത്തിന്റെ പ്രാഥമിക അവലോകനത്തിനായാണ് നാളെ യോഗം വിളിച്ചിരിക്കുന്നത്. സിപിഐ മത്സരിച്ച 25 സീറ്റുകളിൽ എട്ട് സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്. പാർട്ടിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. 2001ൽ മാത്രമാണ് ഇതിലും കുറഞ്ഞ പരാജയത്തിലേക്ക് സിപിഐ പോയത്. അന്ന് കേവലം ഏഴ് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് കിട്ടിയത്. സിപിഎം 40 സീറ്റുകൾ നേടിയിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ നേതൃത്വം മാറണമെന്നാണ് അണികൾ ആവശ്യപ്പെടുന്നത്. നേതൃത്വത്തിന്റെ പിടിപ്പുകേട്, പരാജയം തുടങ്ങിയവ ചർച്ച ചെയ്യപ്പെടും. കഴിഞ്ഞ 30 കൊല്ലമായി സിപിഐ തുടർച്ചയായി ജയിച്ചുകൊണ്ടിരുന്ന നാദാപുരം കൈവിട്ടതിൽ അണികൾ രോഷാകുലരാണ്. ഇവിടെ സി. എൻ ചന്ദ്രന്റെ പേരാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ ആ പേര് വെട്ടിമാറ്റി സത്യം മൊകേരിയുടെ ഭാര്യയെ നിർത്തണമെന്ന് നേതൃത്വം വാശിപിടിച്ചു. തുടർന്ന് പി. വസന്തം അവിടെ സ്ഥാനാർത്ഥിയാവുകയും ചെയ്തു.
അടൂർ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബന്ധപ്പെട്ടും തർക്കങ്ങൾ ഉണ്ടായിരുന്നു. മന്ത്രി ചിഞ്ചുറാണി പരാജയപ്പെടുമെന്ന സൂചന നേരത്തേ തന്നെ പാർട്ടിക്ക് കിട്ടിയിരുന്നു. ഇവരെ ചടയമംഗലത്ത് നിന്നും മാറ്റി ചാത്തന്നൂരിൽ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം കൂട്ടാക്കിയിരുന്നില്ല.
















