തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, വികസിത കേരളമെന്ന കാഴ്ചപ്പാടിനെ ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കേരളത്തിൽ എൻഡിഎയുടെ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമത്തും കഴക്കൂട്ടത്തും ചാത്തന്നൂരിലും ബിജെപിക്ക് നൽകിയ വിജയത്തിന് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നതായും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഴിഞ്ഞ 10 വർഷം കേരളത്തിൽ ഒരു പ്രതിപക്ഷ പാർട്ടി ചെയ്യേണ്ട ഉത്തരവാദിത്വം ആരും ചെയ്തില്ലെന്നും നിയമസഭയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ സംസാരിക്കാനോ അഴിമതിക്കെതിരെ ശബ്ദമുയർത്താനോ ആരും ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരമല വിഷയമടക്കം ജനങ്ങൾ ദ്രോഹിക്കപ്പെട്ടപ്പോൾ കോൺഗ്രസ് മൗനം പാലിച്ചു. എന്നാൽ ഇനി നിയമസഭയ്‌ക്കുള്ളിൽ ബിജെപി- എൻഡിഎ പ്രതിനിധികൾ ഉണ്ടാകും. അവർ അഴിമതി തുറന്നുകാട്ടും, ജനങ്ങളുടെ പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘രണ്ട് കാര്യങ്ങൾ ഞാൻ ഈ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു, അത് ഞാൻ ഇന്ന് ഓർമ്മിപ്പിക്കുകയാണ്. ഒന്ന്, ഞങ്ങളുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പായിരിക്കും ഇത്. രണ്ട്, സിപിഎം തുടരും എന്ന് പറയുന്ന ഈ കാലത്ത്, ഇനി സിപിഎം കേരളം ഭരിക്കില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതൊരു ‘ആന്റിസിപിഎം’ ഇലക്ഷനായിരുന്നു. ആ ഭരണവിരുദ്ധ വികാരത്തിന്റെ നേട്ടം ബിജെപിക്കും കോൺഗ്രസിനും കിട്ടിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ത്രിപുരയിലും പശ്ചിമ ബംഗാളിലും സംഭവിച്ചത് പോലെ, മാർക്‌സിസ്റ്റ് ഭരണശൈലിയുടെ അവസാന ഘട്ടമാണ് കേരളത്തിൽ നാം കാണുന്നത്. തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, കേരളം ഈ മൂന്ന് സ്ഥലങ്ങളിലും ജനങ്ങൾ ഇൻഡി സഖ്യത്തെ ഒരു തള്ളിക്കളഞ്ഞു. അതേസമയം, അസമിലും പുതുച്ചേരിയിലും എൻഡിഎ സർക്കാരിന് അനുകൂലമായ വിധി വന്നു രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കേരളത്തിലെ
വിജയം എന്റേതോ ബിജെപി നേതൃത്വത്തിന്റേതോ മാത്രമല്ല, ഇത് ജനങ്ങൾ ഞങ്ങൾക്ക് തന്ന ഒരു അവസരമാണ്. രാപ്പകൽ അധ്വാനിച്ച ഓരോ പ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്.സുരേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
















