കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ വിജയത്തിലേക്കുള്ള ഒരുക്കത്തിലാണ് ബിജെപി. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) അധികാരത്തിൽ നിന്ന് ബിജെപി പുറത്താക്കിയെന്ന് വേണം പറയുവാൻ. ബംഗാൾ തെരഞ്ഞെടുപ്പിനായി തീവ്രമായി പ്രചാരണം നടത്തിയ പാർട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെയാണ് വംഗനാട്ടിൽ പ്രചരണത്തിനായിട്ടെത്തിച്ചത്.
പശ്ചിമ ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷമായ 148 എന്ന സഖ്യ വളരെ എളുപ്പത്തിലാണ് ബിജെപി മറികടന്നത്.
ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ബിജെപി 193 സീറ്റുകളിൽ മുന്നിലാണ് അതേ സമയം തൃണമൂലിന് വെറും 93 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യാൻ സാധിച്ചത്. ബിജെപിയുടെ ഈ ലീഡ് നില 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഇരട്ടിയിലധികം വരും. മറുവശത്ത് തുടർച്ചയായി നാലാം തവണയും അധികാരം തേടിയിരുന്ന ടിഎംസി 93 സീറ്റുകളിൽ പരിമിതമായി എന്നതാണ് മറ്റൊരു വസ്തുത. 2021 ൽ ബംഗാളിൽ ബാനർജിയുടെ പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എടുത്ത് പറയേണ്ടത് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളിൽ ഭൂരിഭാഗവും അവരവരുടെ സീറ്റുകളിൽ നിന്ന് ലീഡ് ചെയ്ത് വിജയത്തിലെത്തി എന്നതാണ്. അധികാരിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന നന്ദിഗ്രാമിൽ ബിജെപിയാണ് രാവിലെ മുതൽ ലീഡ് ചെയ്തിരുന്നു. ഭബാനിപൂരിലും അധികാരിയും ബാനർജിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം നിസിത് പ്രമാണിക്, ആർജി കാർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥ് തുടങ്ങിയ മറ്റ് നേതാക്കളും അവരവരുടെ മണ്ഡലങ്ങളിൽ നിന്ന് ലീഡ് ചെയ്യുന്നു.
അതേ സമയം ബിജെപി നേതാക്കൾ പാർട്ടിയുടെ വിജയത്തിന് പ്രധാനമന്ത്രി മോദിയെയാണ് പ്രധാനമായും ക്രെഡിറ്റ് ചെയ്യുന്നത്. നന്ദിഗ്രാം, ഭബാനിപൂർ എന്നീ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ച അധികാരി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ നിയമസഭയുള്ള പശ്ചിമ ബംഗാളിൽ ‘സനാതന ധർമ്മം’ സംരക്ഷിക്കുന്ന ഒരു സർക്കാർ അധികാരത്തിൽ വരുമെന്ന് രാവിലെ പറഞ്ഞിരുന്നു.
“ഇത്തവണ ഹിന്ദു ഏകീകരണമുണ്ട്, മുസ്ലീങ്ങൾ ടിഎംസിക്ക് വോട്ട് ചെയ്യുന്ന രീതി പോലെ, ഇത്തവണ അവർ അങ്ങനെ ചെയ്തിട്ടില്ല. ചില വോട്ടുകൾ മുസ്ലീം അനുകൂല പാർട്ടിക്ക് പോയി. ബിജെപിക്കും ചെറിയ അളവിൽ ചിലത് ലഭിച്ചു,”- പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് അധികാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇവിടെ എടുത്ത് പറയേണ്ടത് ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ പ്രവചനങ്ങളുമായി ഫലങ്ങൾ ഒത്തുപോകുന്നു എന്നതാണ്. കൂടാതെ പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ)ത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പുകളും നടന്നത്. എസ്ഐആർ വഴി വ്യാജ വോട്ടർമാരെയും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാൻ ഈ നീക്കം ആവശ്യമാണെന്ന് ബിജെപി വാദിച്ചു.
















