ഗുഹാവതി: മൂന്നാം വട്ടവും ഭരണത്തിലേക്ക് കടക്കുമ്പോൾ അസാമിലെ ബിജെപിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 84 സീറ്റുമതി. പക്ഷേ നൂറും കടക്കുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാനത്ത് ഏക സിവിൽ നിയമം ഉൾപ്പെടെ നടപ്പിലാക്കും, വനവാസി സമൂഹത്തിനിടയിലെ ബഹുഭാര്യത്വ സമ്പ്രദായം നിർത്തും, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കും അതിർത്തികൾ അടച്ച് അനധികൃത നുഴഞ്ഞുകയറ്റം അവസാനിപ്പിക്കും എന്നിങ്ങനെ വൻ പരിവർത്തനങ്ങൾക്ക് കളമൊരുങ്ങുകയാണ് സംസ്ഥാനത്ത്.
ബിജെപിയുടെ നയവും നിലപാടുകളും പാർട്ടിയെ വളർത്തിയതിങ്ങനെയാണ്: 2006ൽ ബിജെപിക്ക് 34 സീറ്റായിരുന്നു. കോൺഗ്രസ്സിന് 56. 2011ൽ ബിജെപി 27 ആയി കുറഞ്ഞു. കോൺഗ്രസ് 78 സീറ്റിലേക്കെത്തി. 2016 ൽ ബിജെപി 27 ൽ നിന്ന് 86 ലേക്ക് എത്തി,ആദ്യമായി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു. 2021 വരെ സർവാനന്ദ് സോനോവാൾ മുഖ്യമന്ത്രി. 2021 ൽ 79 സീറ്റായി കുറഞ്ഞുവെങ്കിലും ബിജെപി സർക്കാർ രൂപീകരിച്ചു; ഹിമന്ത് ബിശ്വാസ് മുഖ്യമന്ത്രിയായി. ഇപ്പോൾ 2026 ൽ മൂന്നാംവട്ടം ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഹിമന്തിന്റെ നേതൃത്വത്തിൽ 98 സീറ്റ് ഇതുവരെ നേടി. 100 കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
















